ബെംഗളൂരു: ഫെബ്രുവരിയിൽ തന്നെ താപനില ഉയരുന്നതോടെ ബെംഗളൂരു നഗരം കടുത്ത ജലക്ഷാമത്തിലേക്കും ഉഷ്ണതരംഗത്തിലേക്കും നീങ്ങുന്നതായി റിപ്പോർട്ട്. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമാകാനാണ് സാധ്യത. ഇതിനോടൊപ്പം തന്നെ വൈദ്യുതി മുടക്കവും നഗരവാസികളെ വലയ്ക്കും. നഗരത്തിലെ 21 പ്രധാന പ്രദേശങ്ങളെ ജലക്ഷാമം നേരിട്ട് ബാധിക്കുമെന്ന് അധികൃതർ കണക്കാക്കുന്നു.
ജലക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങൾ:
ഓൾഡ് ഗുഡ്ഡഡള്ളി, ബാപ്പുജി നഗർ, മൈസൂരു റോഡ്, മഹാലക്ഷ്മി ലേഔട്ട്. നന്ദിനി ലേഔട്ട്, ഡി.ജെ ഹള്ളി, ദേവി നഗർ, ഗെദ്ദലഹള്ളി. നാരായൺപൂർ കോളനി, ബന്ദേപാളയ, ചാമരാജ്‌പേട്ട്, രാഗിഗുദ്ദ, ഹൊസകെരെഹള്ളി.
സർക്കാർ നടപടികൾ
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ടാങ്കറുകൾ വഴി വെള്ളമെത്തിക്കാൻ ഭരണകൂടം നടപടി തുടങ്ങിയിട്ടുണ്ട്. ശുദ്ധജലത്തിന് അമിതവില ഈടാക്കുന്ന ടാങ്കർ മാഫിയകളെ തടയാൻ കർശന നിരീക്ഷണവും ഏർപ്പെടുത്തി.
ഉഷ്ണതരംഗവും ഉയർന്ന താപനിലയും
മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ചൂട് കനക്കുമെന്നാണ് പ്രവചനം. നിലവിൽ മിക്ക ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ബെംഗളൂരുവിന് പുറമെ കലബുറഗി, ഹാവേരി, ബാഗൽകോട്ട്, ശിവമോഗ, ഉത്തര കന്നഡ എന്നീ ജില്ലകളിലും ചൂട് അസഹനീയമാകാൻ സാധ്യതയുണ്ട്.
