ഓഫീസിലെത്താന്‍ ലോക്കല്‍ ബസില്‍ കയറിയ കോര്‍പറേറ്റ് കമ്പനി സിഇഒ; ചെലവായ തുക കണ്ട് ഞെട്ടി; പോസ്റ്റ് ഏറ്റെടുത്ത് സാമൂഹികമാധ്യമങ്ങള്‍

അസഹനീയമായ മുട്ടുവേദനയാണ് ബെംഗളൂരുവിലെ പ്രശസ്തമായ ക്യാപിറ്റല്‍മൈന്‍ഡ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപക് ഷെണോയിയെ ഒരു ബസില്‍ കയറാന്‍ നിര്‍ബന്ധിതനാക്കിയത്.

എന്നാല്‍ അതിന് ചെലവായ തുക തനിക്കുണ്ടാക്കിയ അദ്ഭുതത്തില്‍നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെന്നാണ് ദീപക് എക്‌സില്‍ കുറിച്ചത്.

ആറു രൂപ! വെറും ആറുരൂപയ്ക്ക് നമ്മുടെ നാട്ടില്‍ ഇപ്പോഴും സാധനങ്ങള്‍ കിട്ടും എന്ന വസ്തുത തന്നെ അദ്ഭുതപ്പെടുത്തിയതായുള്ള ദീപകിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

വീട്ടില്‍നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് ദീപക് സാധാരണയായി നടന്നാണ് പോകാറ്. എന്നാല്‍ അടുത്തിടെയുണ്ടായ മുട്ടുവേദന അസഹനീയമായതോടെയാണ് ഇന്ന് നടത്തം ഉപേക്ഷിച്ച്, പകരം ലോക്കല്‍ റൂട്ടില്‍ ഓടുന്ന ഒരു സാധാരണ ബസില്‍ ഓഫീസിലേക്ക് പോകാന്‍ ദീപക് തീരുമാനിച്ചത്.

‘ഞാന്‍ ഇന്ന് ഓഫീസിലേക്ക് ബസിലാണ് പോയത്. ടിക്കറ്റ് നിരക്ക് ആറ് രൂപയായിരുന്നു. എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ആറുരൂപയ്ക്ക് ഇപ്പോഴും നമ്മുടെ നാട്ടില്‍ എന്തെങ്കിലും സാധനം കിട്ടിമെന്ന്’, ദീപക് തന്റെ പോസ്റ്റില്‍ പറയുന്നു.

ഞെട്ടല്‍ അവിടംകൊണ്ടും തീര്‍ന്നില്ല, ആ ബസില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നതിന് സഹായിക്കുന്ന യുപിഐ ക്യുആര്‍ കോഡ് സ്‌കാനര്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഈ ബസില്‍ സഞ്ചരിക്കേണ്ട സാഹചര്യത്തില്‍ തനിക്ക് കൈയില്‍ പണം കരുതേണ്ട ആവശ്യമുണ്ടായില്ലെന്നും ദീപക് പറയുന്നു.

‘ ഞാന്‍ എപ്പോഴും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന ആളാണ്. പക്ഷേ എ.സി. ബസിലും മെട്രോയിലും ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലായിരിക്കും. ചെറിയ ദൂരത്തേക്കൊക്കെ നടക്കുന്നതാണ് എന്റെ ശീലം.

കാല്‍മുട്ടിലെ നീരുകാരണമാണ് ഇന്ന് ഓഫീസിലേക്കുള്ള ഒരുകിലോമീറ്റര്‍ ദൂരം ലോക്കല്‍ ബസില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചത്.

അതിന്റെ ടിക്കറ്റ് നിരക്ക് എത്ര കുറവാണ് എന്നത് എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു’, ദീപക് അടുത്ത ട്വീറ്റില്‍ കുറിച്ചു. ദീപകിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നെറ്റിസണ്‍സ്.

പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത് ഇന്ധനലാഭവും ട്രാഫിക് ബ്ലോക്കുകളും കുറയ്ക്കുമെന്നും ദീപകിനെ പോലെയുള്ളവര്‍ അത്തരം സംവിധാനം ഉപയോഗിക്കുന്നതും അതിനെക്കുറിച്ച് നല്ലത് പറയുന്നതും അഭിനന്ദനാര്‍ഹമാണെന്നും കമന്റുകളുണ്ട്.

പൊതുഗതാഗതം എന്നത് രാജ്യത്തിന്റെ സ്വത്താണെന്നും അത് പ്രയോജനപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ഉന്നതിക്ക് അനിവാര്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us