മുഡ അഴിമതി കേസ്; മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ലോകായുക്തയുടെ ക്ലീൻ ചിറ്റ് 

ബെംഗളൂരു: മുഡ (മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിട്ടി) ഭൂമി അഴിമതി കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബി എം പാർവ്വതിക്കും ലോകായുക്തയുടെ ക്ളീൻ ചിറ്റ്.

സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിവില്ലെന്നാണ് ലോകായുക്ത വ്യക്തമാക്കുന്നത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നല്‍കിയ അന്വേഷണ സംഘം കഴിഞ്ഞയാഴ്‌ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

138 ദിവസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു റിപ്പോർട്ട് നല്‍കിയത്. ഇത് പരിശോധിച്ചതിനുശേഷമാണ് ലോകായുക്തയുടെ നടപടി.

2024 സെപ്തംബറിലാണ് കേസില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യ, ഭാര്യ പാർവ്വതി, സഹോദരീ ഭർത്താവ് ബി എം മല്ലികാർജുന സ്വാമി തുടങ്ങി നൂറിലധികം പേരെ ലോകായുക്ത ചോദ്യം ചെയ്തിരുന്നു.

മൊഴികള്‍ റെക്കാഡ് ചെയ്തു. തർക്ക സ്ഥലം, വിജ്ഞാപന പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട 3000 പേജിലധികം രേഖകള്‍ പരിശോധിച്ചെന്നും ലോകായുക്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

പാർവതിക്ക് അനധികൃതമായി ഭൂമി നല്‍കിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് മുഡവിവാദത്തിന്റെ നിഴലിലായത്.

പാർവതിക്ക് സഹോദരൻ നല്‍കിയ 3.16 ഏക്കർ ഭൂമി മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ പാർപ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പരാതി.

2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി മുഡയില്‍ അപേക്ഷ നല്‍കിയത്. 2022 ജനുവരി അഞ്ചിനാണ് സ്ഥലങ്ങള്‍ കൈമാറിയത്.

സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സർക്കാർ ഖജനാവിന് ഇതുവഴി 55.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി ഉയർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us