‘മുഡ’ ഭൂമിയിടപാട്; സിദ്ധരാമയ്യക്കെതിരായ വിചാരണ; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേയുള്ള ഹർജികളിൽ തുടർനടപടി നിർത്തിവെക്കാൻ നിർദേശിച്ച കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശനിയാഴ്ചവരെ നീട്ടി.

സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് അനുമതി നൽകിയതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ വ്യാഴാഴ്ച വാദം കേട്ട ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഉത്തരവിന്റെ കാലാവധി നീട്ടിയത്.

സിദ്ധരാമയ്യ നൽകിയ ഹർജിയിലെ തുടർവാദം ശനിയാഴ്ച നടത്താൻ നിശ്ചയിച്ചാണ് നടപടി. മൈസൂരു നഗരവികസനഅതോറിറ്റിയുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് നൽകിയതിൽ അഴിമതിയാരോപിച്ച് അഴിമതി വിരുദ്ധ പ്രവർത്തകനായ ടി.ജെ. അബ്രാഹം, മൈസൂരു സ്വദേശിനിയായ പൊതു പ്രവർത്തക സ്‌നേഹമയി കൃഷ്ണ എന്നിവർ നൽകിയ സ്വകാര്യ ഹർജികളാണ് പ്രത്യേക കോടതിയിലുള്ളത്.

കുറ്റവിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ സിദ്ധരാമയ്യക്കെതിരേ നിയമനടപടിക്ക് സാധ്യത തെളിഞ്ഞിരുന്നു.

സിദ്ധരാമയ്യക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വ്യാഴാഴ്ചയും ഹാജരായി. ഹർജി കഴിഞ്ഞ തിങ്കളാഴ്ച പരിഗണിച്ചപ്പോഴും അദ്ദേഹമാണ് സിദ്ധരാമയ്യക്കുവേണ്ടി വാദിച്ചത്.

ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സിംഘ്‌വി ബോധിപ്പിച്ചു. ഗവർണർക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശനിയാഴ്ച വാദങ്ങൾ സമർപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us