നമ്മ മെട്രോയുടെ വിവിധ പദ്ധതികൾക്കായി മൂന്നുവർഷത്തിനിടെ മുറിച്ചത് 4000 മരങ്ങൾ; കൂടുതൽ മരങ്ങൾക്ക് ഭീഷണി

ബെംഗളൂരു : നഗരത്തിന്റെ വേഗക്കുതിപ്പിന് നമ്മ മെട്രോ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ ബലികൊടുക്കേണ്ടിവരുന്നത് നൂറുകണക്കിന് മരങ്ങളെ.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ നമ്മ മെട്രോയുടെ വിവിധ പദ്ധതികൾക്കായി നാലായിരത്തോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്. 2021-നും 2023-നും ഇടയിൽമാത്രം 3600 മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു.

ഇപ്പോൾ മെട്രോ മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ലൈനിനായി (ജെ.പി. നഗർ നാലാംഫേസ് മുതൽ മൈസൂരു റോഡുവരെ) 2174 മരങ്ങൾ മുറിക്കുന്നതിന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) നിർദേശംനൽകിയിരിക്കുകയാണ്.

നമ്മ മെട്രോയുടെ മറ്റുപാതകൾക്കായി മുറിച്ച മരങ്ങൾക്കുപകരം നട്ട മരങ്ങളും ഇവിടെ മുറിക്കേണ്ടതായിവരും. മരങ്ങൾ മുറിക്കുന്നതായുള്ള പൊതുനോട്ടീസ് ബി.ബി.എം.പി. പുറപ്പെടുവിച്ചതിനെത്തുടർന്ന് അഞ്ഞൂറോളം നിർദേശങ്ങളും പരാതികളും ലഭിച്ചിട്ടുണ്ട്.

മൂന്നാംഘട്ടത്തിന്റെ ഭാഗമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ജെ.പി. നഗർമുതൽ കെംപാപുരവരെ 32 കിലോമീറ്റർ പാതയാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്.

ഈ പാത നമ്മ മെട്രോയുടെ പിങ്ക് ലൈനുമായും ബ്ലൂ ലൈനുമായും ബന്ധിപ്പിക്കും. നേരത്തേ നമ്മ മെട്രോ ബ്ലൂ ലൈനിനുവേണ്ടി (സിൽക്ക് ബോർഡ്-കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം) നൂറുകണക്കിന് മരങ്ങൾ അധികൃതർ മുറിച്ചുമാറ്റിയിരുന്നു.

അന്ന് 2500-ലേറെ മരങ്ങൾ മുറിക്കാൻ ആദ്യം പദ്ധതിയിട്ടെങ്കിലും കുറച്ചുമരങ്ങൾ മുറിക്കേണ്ടെന്നു തീരുമാനിച്ചു. കുറച്ചുമരങ്ങൾ പറിച്ച് മറ്റുസ്ഥലങ്ങളിൽ നടുകയുംചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us