കന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും അന്വേഷണം നടത്തും

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും അന്വേഷണം നടത്തിയേക്കും.

അന്വേഷണത്തിൽ പങ്കുചേരാൻ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ആദായനികുതിവകുപ്പിനോടാവശ്യപ്പെട്ടു.

കേസിൽനിന്നു തന്നെ ഒഴിവാക്കിയെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ദർശൻ 30 ലക്ഷം രൂപ സഹായികൾക്ക് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

ഈ പണം കൂട്ടുപ്രതികളിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ദർശന്റെ വീട്ടിൽനിന്ന് 37.40 ലക്ഷം രൂപ പിടികൂടിയിരുന്നു.

മൂന്നുലക്ഷം രൂപ ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാനാണ് ആദായനികുതിവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കണക്കിൽപ്പെടാത്ത പണമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

ജൂൺ ഒമ്പതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കാണപ്പെട്ടത്. 11-ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു.

ആകെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.

ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ദർശന്റെ കൂട്ടാളികൾ ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് കേസ്.

ദർശന്റെ സുഹൃത്തായ നടി പവിത്രഗൗഡയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ അശ്ലീലകമന്റുകൾ അയച്ചതിന്റെ വൈരാഗ്യത്തിനാണ് കൊലനടത്തിയതെന്നും പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us