മഴ കനക്കുന്നു; ദക്ഷിണ കന്നഡയിൽ മഞ്ഞ അലർട്ട്

ബെംഗളൂരു :കഴിഞ്ഞ ദിവസങ്ങളിലായി 34 സെ.മീ മഴ ലഭിച്ച ദക്ഷിണ കന്നഡയിൽ ഇനിയുള്ള രണ്ടുദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജില്ലയിൽ ശക്തമായ മഴയായിരുന്നു. അടുത്ത രണ്ടുദിവസങ്ങളിലായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയിൽ മതിൽ വീടിനുമുകളിലേക്ക് വീണ് നാലു പേർ മരിച്ച ദക്ഷിണ കന്നഡയിലെ ഉള്ളാളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.

കുടക് ജില്ലയുടെ വിവിധഭാഗങ്ങളിൽ ബുധനാഴ്ച കനത്തമഴയാണ് പെയ്തത്. വൃഷ്ടി പ്രദേശങ്ങളിൽ മഴപെയ്തതിനെതുടർന്ന് കാവേരി നദിയിൽ വെള്ളം പൊങ്ങി.

ഹാരംഗി അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സെക്കൻഡിൽ 514 ക്യൂബിക് ഫീറ്റ് ആയിരുന്നത് 810-ആയിഉയർന്നു.

ഭാഗമണ്ഡലയിലെ ത്രിവേണിസംഗമത്തിലും ജലനിരപ്പ് ഉയർന്നു. ഭാഗമണ്ഡലയിലാണ് ഏറ്റവുംശക്തിയായി മഴപെയ്തത്.

മടിക്കേരി, നാപൊക്‌ലു, അമ്മത്തി, പൊന്നംപേട്ട്, വിരാജ്‌പേട്ട്, സോമവാർപേട്ട്, കുശാൽനഗർ എന്നിവിടങ്ങളിലും മഴലഭിച്ചു.

ഗതാഗതം തടസ്സപ്പെട്ടു

കനത്തമഴയിൽ മരംവീണതിനെ തുടർന്ന് മൈസൂരു-മാണി ഹൈവേയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ആരന്തൊടു എൽപകജെയിൽ റോഡിൽ മരംവീണത്.

പ്രദേശവാസികളാണ് മരംവീണകാര്യം അധികൃതരെഅറിയിച്ചത്. ക്രെയിൻ ഉപയോഗിച്ചാണ് മരംനീക്കിയത്. അതിനിടെ മരംവീണ് റോഡിലുണ്ടായ കുഴിയിൽ ലോറിയുടെ ചക്രംകുടുങ്ങി.

ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ചക്രം കുഴിയിൽനിന്ന് പുറത്തെടുത്തത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us