പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീലവീഡിയോ കേസിൽ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.

അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തിയതിനാണ് അറസ്റ്റ്.

ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ദേശീയപാതയിലെ ഹാസൻ-മൈസൂരു ജില്ലാ അതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്ത കാർത്തിക് ഗൗഡയെ ബെംഗളൂരു സി.ഐ.ഡി. ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു.

പ്രജ്ജ്വൽ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വർഷം ജോലിചെയ്ത കാർത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിഞ്ഞു.

ഹൊളെ നരസിപുരയിൽ കാർത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രജ്ജ്വലുമായുണ്ടായ തർക്കമാണ് കാരണം.

ഭൂമി കൈമാറാനായി പ്രജ്ജ്വലും അമ്മ ഭവാനി രേവണ്ണയും സമ്മർദം ചെലുത്തുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ കാർത്തിക് പോലീസിൽ പരാതി നൽകിയിരുന്നു.

പ്രജ്ജ്വലിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്താനാണ് വീഡിയോ ക്ലിപ്പുകൾ പെൻഡ്രൈവിലേക്ക് ചോർത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.

പെൻഡ്രൈവ് കാർത്തിക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡക്ക് കൈമാറിയതായി പറയുന്നു.

തുടർന്നാണ് വീഡിയോകൾ ഹാസനിലും പുറത്തും പ്രചരിച്ചത്.

വീഡിയോകൾ പ്രചരിപ്പിച്ചതിന് കാർത്തിക്കിന്റെയും മറ്റ് നാലാളുകളുടെയും പേരിൽ പോലീസ് ഏപ്രിലിൽ കേസെടുത്തിരുന്നു.

ഇതിൽ നവീൻ ഗൗഡ, ചേതൻ ഗൗഡ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തു.

മുൻ ഹൊളെനരസിപുര നഗരസഭാധ്യക്ഷൻ പുട്ടരാജു, കോൺഗ്രസിന്റെ മുൻ ഹാസൻ എം.എൽ.എ. പ്രീതം ഗൗഡയുടെ അനുയായി ശരത് എന്നിവരെ പിടികൂടാനുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us