നഗരത്തിലെ അപാർട്മെന്റിലെ സെക്യൂരിറ്റി ഗാർഡ് തന്റെ മൂന്നുമക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ അപാർട്മെന്റിലെ സെക്യൂരിറ്റി ഗാർഡ് തന്റെ മൂന്നുമക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഇയാൾ നേപ്പാൾ സ്വദേശിയാണ്. മൈക്കോ ലേഔട്ടിലെ വിന്യാസ വിജയ അപാർട്മെന്റിന്റെ സെക്യൂരിറ്റി ആയിരുന്നു. ഇവിടെ തന്നെയാണ് കുടുംബവുമായി ഇയാൾ തമാസിച്ചിരുന്നതും.

ഭാര്യ മരിച്ച് രണ്ടുമാസം കഴിയുംമുമ്പെ  സെക്യൂരിറ്റി ഗാർഡായ ജനക്‌രാജ് ഭിസ്റ്റ് (32) ആണ് മക്കളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. മക്കളായ സരസ്വതി (14), ഹേമന്തി (9), രാജ്കുമാർ (3) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ഒമ്പതുവർഷം മുമ്പായിരുന്നു ജനക്‌രാജും കുടുംബവും ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഭാര്യ നന്ദാ ദേവി ആത്മഹത്യ ചെയ്തതിലുള്ള വിഷമമാണ് കടുംകൈ ചെയ്യാൻ ജനക്‌രാജിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.

കഴുത്തു ഞെരിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് മൈക്കോ ലേഔട്ട് പോലീസ് പറഞ്ഞു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചിട്ടുണ്ടായിരുന്നു. ഉച്ചത്തിലുള്ള പാട്ട് കേട്ട് അയൽക്കാർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ജനക്‌രാജിന്റെ സഹോദരി അപ്‌സര വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

നന്ദാ ദേവിയുടെ മരണത്തിനു ശേഷം കുട്ടികൾക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരുന്നത് അപ്‌സരയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ജനക് രാജിനെതിരേ കൊലക്കേസും രജിസ്റ്റർ ചെയ്തു. ഭാര്യയുടെ മരണത്തിലുള്ള നിരാശയാകാം ജനക്‌രാജിനെ ഇങ്ങനെ ചെയ്യിച്ചതെന്ന് സംശയിക്കുന്നതായി ഡി.സി.പി. ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us