ഉടമസ്ഥനറിയാതെ വ്യാജ സിം കാർഡുപയോഗിച്ച് തട്ടിയെടുത്തത് 45.7 ലക്ഷം!!

 

ബെംഗളൂരു: എൻജിനിയറിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമസ്ഥനറിയാതെ വ്യാജ സിംകാർഡുണ്ടാക്കി 45.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

വിജയനഗർ സ്വദേശിയായ ടി.വി. ജഗദീഷിന്റെയും ഭാര്യ മംഗളയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ പണമാണ് നഷ്ടമായത്. കമ്പനിച്ചെലവുകൾക്ക് വായ്പയായെടുത്ത പണമാണ് നഷ്ടപ്പെട്ടത്.

ജഗദീഷിന്റെ പേരിലുള്ള സിംകാർഡിന്റെ പകർപ്പുണ്ടാക്കി ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് നിഗമനം. ശനിയാഴ്ച വൈകീട്ട് ജഗദീഷ് ഉപയോഗിച്ചുവന്നിരുന്ന സിം കാർഡ് പ്രവർത്തനരഹിതമായിരുന്നു.

ഞായറാഴ്ച മൊബൈൽ കമ്പനിയിലേക്ക് വിളിച്ചപ്പോൾ ഇതേ നമ്പറിൽ പുതിയ സിംകാർഡ് നൽകാമെന്ന് അറിയിച്ചു. തിങ്കളാഴ്ച ജഗദീഷിന്റെ ജീവനക്കാരൻ കമ്പനിയിലെത്തി പുതിയ സിംകാർഡ് വാങ്ങിയെങ്കിലും ഇത് പ്രവർത്തിക്കാത്തതിനാൽ തിരികെ നൽകുകയായിരുന്നു.

വൈകീട്ടോടെ പ്രവർത്തിക്കുന്ന സിംകാർഡ് ലഭിച്ചു. തൊട്ടടുത്തദിവസം കമ്പനിയുടെ നെറ്റ് ബാങ്കിങ് പാസ്‌വേഡുകൾ മാറ്റിയതായി കണ്ടെത്തി. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടതോടെ മറ്റാരോ ബാങ്കിങ് പാസ്‌വേഡ് മാറ്റിയതായും പണം കൊൽക്കത്തയിലെയും ഗുജറാത്തിലെയും രണ്ട് അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഒമ്പതിനും 9.45-നും ഇടയിലാണ് നാലുതവണയായി പണം നഷ്ടമായത്. കമ്പനിയുടെ മൊബൈൽനമ്പറുമായി ബന്ധിപ്പിച്ച രണ്ട് അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായിട്ടുണ്ട്. മൊബൈൽനമ്പർ ഉപയോഗിച്ചാണ് നെറ്റ് ബാങ്കിങ് പാസ്‌വേഡുകൾ മാറ്റിയതെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം ജഗദീഷിന്റെ സിം പ്രവർത്തിക്കാത്തതിനെത്തുടർന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ സിംകാർഡ് അനുവദിച്ചതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കമ്പനിയെക്കുറിച്ച് വ്യക്തമായി ധാരണയുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. വിജയനഗർ പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us