മലയാളി താരം സഞ്ജുവിന്റെ മിന്നും സെഞ്ചുറി വിഫലമായി; രാജസ്ഥാനെതിരെ ഹൈദരാബാദിനു ഉജ്ജ്വല ജയം.

ഹൈദരാബാദ്: ഐ.പി.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്റെ (102*) മിന്നും സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി തകർത്തടിച്ചാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും തുടങ്ങിയത്. വാർണറായിരുന്നു കൂട്ടത്തിൽ അപകടകാരി. ഓപ്പണിങ് വിക്കറ്റിൽ 110 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും ഫിഫ്റ്റി നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് (69) ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. 37 പന്തുകളില്‍ നേരിട്ട വാര്‍ണറുടെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ജോണി ബെയര്‍സ്‌റ്റോ 45 (28 പന്ത്, 6 ബൗണ്ടറി, 1 സിക്‌സര്‍), വിജയ് ശങ്കര്‍ 35 (15 പന്ത്, 3 സിക്‌സര്‍, 1 ബൗണ്ടറി) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ശ്രേയസ് ഗോപാല്‍ രാജസ്ഥാനു വേണ്ടി മൂന്നു വിക്കറ്റ് നേടി.

സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു വി സാംസന്റെ മികവിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തത്. തകർത്തടിച്ച സഞ്ജു 55 പന്തിൽ നിന്ന് നാലു സിക്സും 10 ബൗണ്ടറിയുമടക്കം 102 റൺസുമായി പുറത്താകാതെ നിന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ 18-ാം ഓവറിൽ ഒരു സിക്സും നാലു ബൗണ്ടറിയുമടക്കം 24 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.

ജോസ് ബട്‌ലറെ (5) തുടക്കത്തില്‍ നഷ്ടമായ രാജസ്ഥാനെ ശക്തമായ നിലയിലെത്തിച്ചത് സഞ്ജു- രഹാനെ സഖ്യമാണ്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇരുവരും അര്‍ധസെഞ്ച്വറിയുമായി രാജസ്ഥാനെ വമ്പന്‍ സ്‌കോറിലേക്ക് നയിക്കവെയാണ് രഹാനെ പുറത്താക്കി ഹൈദരാബാദ് നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്.
70 റണ്‍സെടുത്ത രഹാനെയെ ഷഹബാസ് നദീമിന്റെ ബൗളിങില്‍ മനീഷ് പാണ്ഡെ പിടികൂടി. 49 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിങ്‌സ്. സീസണില്‍ ഹൈദരാബാദിന്റെ കന്നി ജയമാണ് ഇതെങ്കില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് രാജസ്ഥാന് പരാജയം നേരിട്ടത്.

ഐ.പി.എൽ 12-ാം സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഐ.പി.എല്ലിൽ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ രണ്ട് ഐ.പി.എൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ വീരേന്ദർ സെവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജുവും ഇടംപിടിച്ചു. നാലു സെഞ്ചുറികൾ നേടിയ വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാമത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us