ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു പോളണ്ടിന്റെ കഥ കഴിച്ചു.

കസാന്‍: തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ യൂറോപ്യന്‍ ടീമായ പോളണ്ട് റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് എച്ചില്‍ ജയം അനിവാര്യമായ കൊളംബിയ പോളണ്ടിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്.

നാല്‍പതാം മിനിറ്റില്‍ മിനയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. എഴുപതാം മിനിറ്റില്‍ റഡാമല്‍ ഫാല്‍ക്കാവോയും എഴുപത്തിയഞ്ചാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയും ഗോള്‍ നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റമൊന്നും നടത്താനായിരുന്നില്ല. ഇരു ടീമുകളും ഒരു പോലെ പ്രതിരോധത്തിലും പന്ത് നിയന്ത്രിച്ച് കളിക്കുന്നതിലും ശ്രദ്ധനല്‍കി പോന്നു. പിന്നീട് ആക്രമണത്തിന് തിരികൊളുത്തുകയായിരുന്നു കൊളംബിയ. 40-ാം മിനിറ്റില്‍ പോളണ്ടിന്റെ കനത്ത പ്രതിരോധം മറികടന്ന് യെറി മിന ആദ്യ ഗോള്‍ നേടി. ഈ ഗോളോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ കൊളംബിയ കൂടുതല്‍ ശൗര്യം കാണിച്ചു. 70-ാം മിനിറ്റില്‍ ഫാല്‍ക്കാവോയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. യുവാന്‍ ക്വിന്ററോ പോളിഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നീട്ടി നല്‍കിയ പന്ത് ഫാല്‍ക്കാവോ വിദഗ്ദ്ധമായി വലയിലെത്തിക്കുകയായിരുന്നു. രണ്ടു ഗോള്‍ വഴങ്ങിയതോടെ മാനസികമായി തളര്‍ന്ന പോളണ്ടിന് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും കിട്ടി ഒരടി. റോഡ്രിഗസ് ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് നീട്ടി നല്‍കിയ കിടിലന്‍ പാസ് യുവാന്‍ ക്വാഡ്രാഡോ വലയിലെത്തിക്കുയായിരുന്നു.

അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച കൊളംബിയ തന്നെയായിരുന്നു ജയം അര്‍ഹിച്ചിരുന്നത്. ഈ ജയത്തോടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ നിലനിര്‍ത്താനും കൊളംബിയക്കു കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ ജപ്പാനോട് കൊളംബിയ അപ്രതീക്ഷിത പരാജയമേറ്റു വാങ്ങിയിരുന്നു. കൊളംബിയ-പോളണ്ട് പോരാട്ടത്തോടെ രണ്ടാം റൗണ്ട് ഗ്രൂപ്പു മല്‍സരങ്ങള്‍ പൂര്‍ത്തിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us