ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ കർണാടകയിൽ അധികാരത്തിലേറി എച്ച്.ഡി.കുമാരസ്വാമി സർക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്നുണ്ടായേക്കുമെന്ന് സൂചന. 21 പേരടങ്ങിയ മന്ത്രിസഭയാകും സത്യപ്രതിജ്ഞ ചെയ്യുക. ജെഡിഎസിന് ഒൻപതും കോൺഗ്രസിന് 12 ഉം മന്ത്രിമാരാകും ഉണ്ടാകുകയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ഡൽഹിയിൽ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാണ് മന്ത്രിമാരെ നിശ്ചയിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ദിനേശ് ഗുഡു റാവു, ഡി.കെ.ശിവകുമാർ, കെ.സി.വേണുിഗോപാൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കർണാടകയിലെ റിസോർട്ട് രാഷ്ട്രീയത്തിന് നേതൃത്വം നൽകിയ ഡി.കെ.ശിവകുമാറിന് മന്ത്രിസഭയിൽ നിർണായക സ്ഥാനം നൽകും. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പു കൂടെ ലക്ഷ്യമിട്ടാണ് കർണാടകയിൽ കോൺഗ്രസിന്റെ നീക്കം.കൂടാതെ ബിഎസ്പി എംഎൽഎയ്ക്കും മന്ത്രിസ്ഥാനം നൽകും.
തങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യകക്ഷിക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് ജെഡിഎസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു. മായാവതിയുടെ അടുപ്പക്കാരനായ സതീഷ് ചന്ദ്ര മിശ്ര മന്ത്രിസഭാ വിപുലീകരണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും. ആദ്യമായിട്ടാണ് ഉത്തർപ്രദേശിനു പുറത്ത് ബിഎസ്പി ഒരു സർക്കാരിന്റെ ഭാഗമാകുന്നത്.രണ്ടു മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടായിരിക്കും മന്ത്രിസഭയുടെ സ്ഥാനാരോഹണം.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് മേയ് 23ന് സത്യപ്രതിജ്ഞ ചെയ്തത്. ഉടൻതന്നെ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വകുപ്പുവിഭജനത്തിൽ വഴിമുട്ടി. പിന്നീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടിടപെട്ടാണ് വകുപ്പു വിഭജനം പൂർത്തിയാക്കിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.