ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഋഷഭ് ഷെട്ടിക്കെതിരെ അധിക്ഷേപം 

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് മികച്ച നടൻ ആരെന്ന് അറിയുന്നതിനായിരുന്നു.

ഇന്ത്യൻ സിനിമയിലെ വിസ്മയം എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന ചിത്രം ‘കാന്താര’യിലൂടെ ഋഷഭ് ഷെട്ടിയാണ് മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയത്.

37 വർഷങ്ങള്‍ക്ക് ശേഷം കന്നഡ മണ്ണിലേയ്‌ക്ക് ദേശീയ പുരസ്കാരം തിരികെ കൊണ്ടുവന്നിരിക്കുകയാണ് നടൻ.

കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ എത്ര പുകഴ്‌ത്തിയാലും മതിവരില്ല.

എന്തുകൊണ്ടും ദേശീയ പുരസ്കാരത്തിന് താരം അർഹനുമാണ്.

ഒരുപക്ഷേ മറ്റാർക്കും ഋഷഭ് ഷെട്ടിയോളം കാന്താരയിലെ കഥാപാത്രത്തെ അത്രത്തോളം ചെയ്ത് ഫലിപ്പിക്കാൻ കഴിഞ്ഞെന്നും വരില്ല.

ഇരട്ടവേഷത്തിലാണ് കാന്താരയില്‍ ഋഷഭ് ഷെട്ടി എത്തിയത്. ശിവ എന്ന നായക കഥാപാത്രമായും അച്ഛൻ കഥാപാത്രമായും താരം വേഷമിട്ടു.

അതുമാത്രമല്ല, ഗുളിഗ ദൈവമായും പഞ്ചുരുളി ദൈവമായുമുള്ള ഋഷഭ് ഷെട്ടിയുടെ പരകായ പ്രവേശം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

കാന്താരയുടെ അവസാനത്തെ പത്ത് മിനിറ്റ് സമയത്തെ ഷെട്ടിയുടെ പ്രകടനം നിർവചിക്കാൻ കഴിയുന്നതിനുമപ്പുറമാണ്.

കാണികളെ സ്ക്രീനില്‍ നിന്നും കണ്ണെടുക്കാൻ സമ്മതിക്കാത്ത തരത്തിലുള്ള അതിശയിപ്പിക്കുന്ന പ്രകടനം.

ഇന്ത്യയൊട്ടുക്കെ ഋഷഭ് ഷെട്ടിക്ക് ലഭിച്ച അംഗീകാരത്തില്‍ സന്തോഷം പങ്കുവയ്‌ക്കുമ്പോള്‍ കേരളത്തില്‍ മാത്രം കുറച്ചുപേർ എതിർപ്പും പ്രകടിപ്പിക്കുന്നുണ്ട്.

മികച്ച നടനുള്ള മത്സരത്തില്‍ ഋഷഭ് ഷെട്ടിക്കൊപ്പം അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത് മമ്മൂട്ടിയായിരുന്നു.

നൻപകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം മമ്മൂട്ടിയെ അവസാന റൗണ്ടില്‍ എത്തിച്ചിരുന്നു.

എന്നാല്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് ഷെട്ടി പുരസ്കാരം കൈപ്പിടിയില്‍ ഒതുക്കി.

ഋഷഭ് ഷെട്ടിയേക്കാള്‍ പുരസ്കാരത്തിന് അർഹൻ മമ്മൂട്ടി ആണെന്നാണ് ഒരു വിഭാഗം ആള്‍ക്കാരുടെ വാദം.

സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയെ അനുകൂലിച്ചും ഋഷഭിനെ പരിഹസിച്ചും ഇവർ രംഗത്ത് വന്നിട്ടുണ്ട്.

‘വെറുതെ കാറുന്നതല്ല അഭിനയം’, ‘രാമക്ഷേത്രത്തില്‍ പോയതിനാലാണ് പുരസ്കാരം ലഭിച്ചത്’, ‘ഹിന്ദു ആയതിനാല്‍ പുരസ്കാരം ലഭിച്ചു’ എന്നിങ്ങനെ ഋഷഭ് ഷെട്ടിയെയും അദ്ദേഹത്തിന്റെ പ്രകടനത്തെയും അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഒരുപറ്റം മലയാളികളുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഉയരുകയാണ്.

ഇതിനെതിരെ സിനിമ പ്രേമികളും രംഗത്തു വന്നു.

മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും അതില്‍ ഒരാള്‍ക്ക് അവാർഡ് ലഭിച്ചതില്‍ എന്താണിത്ര പ്രശ്നമെന്നും സിനിമ പ്രേമികള്‍ ചോദിക്കുന്നു.

അതേസമയം, സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയവർക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ മമ്മൂട്ടി രംഗത്ത് വന്നു.

‘ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങള്‍’-എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിനു താഴെയും ഒരു കൂട്ടർ ഋഷഭ് ഷെട്ടിയേയും ദേശീയ പുരസ്കാരത്തെയും അവഹേളിച്ച്‌ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us