പ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദർശിക്കും

ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും.

വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തി​ലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക.

ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.

ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും.

എന്നാൽ, കേന്ദ്രം ഇതുവ​രെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രി​യുടെ വ​രവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ദുരന്തബാധിത മേഖല സന്ദർശിച്ച രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രണ്ടുദിവസം അവിടെ ചെലവഴിച്ചിരുന്നു.

ജൂലൈ 31ന് ഉരുൾപൊട്ടൽ വിഷയം ലോക്സഭയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിഷയം കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us