അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണ ഒളിവിൽത്തന്നെ;

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോയിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണ ഒളിവിൽത്തന്നെ.

ഭവാനിക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽനടത്തിയെങ്കിലും എവിടെയുണ്ടെന്ന് വിവരം ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്തി അറസ്റ്റുചെയ്യാനാണ് പോലീസിന്റെ ശ്രമം.

ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനായി ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. ഹൊളെനരസിപുരയിലെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്യുമെന്നാണ് അറിയിച്ചത്. ഇതോടെയാണ് ഭവാനി ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ മുങ്ങിയത്. തുടർന്ന് പലസ്ഥലങ്ങളിൽ പോലീസ് അവർക്കുവേണ്ടി തിരച്ചിൽനടത്തി.

അതിനിടെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭവാനി തിങ്കളാഴ്ച മുൻകൂർജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ കോടതി എന്നു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തേ ബെംഗളൂരുവിലെ പ്രത്യേകകോടതിയിൽ ഭവാനി നൽകിയ മുൻകൂർജാമ്യഹർജി തള്ളിയതാണ്. ജാമ്യംനൽകുന്നതിനെ അന്വേഷണസംഘം കോടതിയിൽ എതിർത്തതോടെയാണിത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് ഭവാനി രേവണ്ണയാണെന്ന് എസ്.ഐ.ടി. പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീയുടേതായി പുറത്തുവന്ന വീഡിയേയിൽ ഭവാനിയുടെ സംസാരം കേട്ടതായും പറഞ്ഞു.

കേസിൽ ഭവാനിയുടെ ഭർത്താവും ജെ.ഡി.എസ്. നിയമസഭാംഗവുമായ എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us