നഗരത്തിൽ കടന്നലിന്റെയും തേനീച്ചയുടെയും കുത്തേറ്റ് രണ്ട് പേർ മരിച്ചു

ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരു റൂറലിലും കനകപുരയിലും വ്യത്യസ്ത സംഭവങ്ങളിലായി കടന്നലിന്റെയും തേനീച്ചയുടെയും ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.

രാമനഗര ജില്ലയിലെ കനകപുരയിലെ ഹരോഹള്ളിക്ക് സമീപം ബെലഗുലി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ കടന്നലിന്റെ കുത്തേറ്റ് രമേഷ് ഡി (21) മരിക്കുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുമകുരു ജില്ലയിലെ കുനിഗൽ താലൂക്കിലെ ഹിത്തലഹള്ളി ഗ്രാമവാസിയാണ് രമേശ്. കടന്നലിന്റെ കുത്തേറ്റ് ദർശൻ, കിരൺ, മല്ലികാർജുൻ, മോഹൻ, ഗിരീഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിക്കേറ്റവരിൽ ഒരാളായ ദർശന്റെ ജന്മദിനം ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് ആഘോഷിക്കുന്നതിനിടെയാണ് സംഭവം. പശ്ചിമ ബംഗളൂരുവിലെ കാമാക്ഷിപാല്യയിൽ ഇലക്ട്രീഷ്യൻമാരായി ജോലി ചെയ്യുന്ന ആറ് പേർ ദർശന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ബെലഗുളിയിലേക്ക് പോയതായി കനകപുര റൂറൽ പോലീസ് പറഞ്ഞു.

കണിവേ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷം തൊട്ടടുത്ത സ്ഥലത്ത് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു സംഘം. പാചക സ്ഥലത്തു നിന്നുള്ള പുക അടുത്തുള്ള കുറ്റിക്കാട്ടിൽ കടന്നലിനെ ശല്യപ്പെടുത്തിയിരിക്കാം എന്നും പോലീസ് പറയുന്നു. ആക്രമണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് രമേഷ് മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ദർശൻ, കിരൺ, രമേഷ് എന്നിവർ ഐസിയുവിൽ ചികിത്സയിലാണ്.

രണ്ടാമത്തെ സംഭവം

മറ്റൊരു സംഭവത്തിൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് ദൊഡ്ഡബല്ലാപ്പൂരിനടുത്തുള്ള ചന്നാദേവി അഗ്രഹാര ഗ്രാമത്തിൽ തേനീച്ചയുടെ കുത്തേറ്റ് 65 കാരനായ കർഷകൻ മരിച്ചു. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് രംഗനാഥിനെ തേനീച്ചകൾ ആക്രമിച്ചത്.

50 ലേറെ തേനീച്ചകളുടെ കുത്തേറ്റ രംഗനാഥ് ബോധരഹിതനായി വീണതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാട്ടുകാർ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ദൊഡ്ഡബെലവംഗല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us