വിവാഹത്തിന് സമ്മതിച്ചില്ല, കാമുകനെ കൊന്ന് ട്രോളിയിലാക്കിയ യുവതി പിടിയിൽ

ഗാസിയാബാദ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പോലീസ് പിടിയിലായി.

യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് അറസ്റ്റിലായത്. ഫിറോസ് അലി എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് : നാലു വര്‍ഷം മുന്‍പ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലിയോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു ട്രോളി ബാഗുമായി പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വഭാവികത തോന്നിയ പോലീസ് ബാഗു പരിശോധിച്ചപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണെന്നും ഇരുവരും ഒരുമിച്ച്‌ താമസിച്ചു വരികയായിരുന്നെന്നും പ്രീതി വെളിപ്പെടുത്തിയത്.

വിവാഹം കഴിക്കണമെന്ന് ഫിറോസിനോട് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു പ്രീതി. എന്നാല്‍ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. വീണ്ടും വിവാഹ ആവശ്യം ഉന്നയിച്ചപ്പോള്‍ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് റേസര്‍ ഉപയോഗിച്ച്‌ ഫിറോസിന്റെ കഴുത്തറുത്തതെന്നും പ്രീതി പോലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് ഫിറോസിന്റെ മൃതദേഹം ഒരു ദിവസം ഫ്‌ലാറ്റില്‍ സൂക്ഷിച്ചു. പിന്നീട് വലിയൊരു ട്രോളി ബാഗ് വാങ്ങി പ്ലാസ്റ്റിക് കയറിട്ട് വരിഞ്ഞുമുറിക്കി കെട്ടി മൃതദേഹം അതിലാക്കി. അതുമായി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രീതി പോലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം അടങ്ങിയ ബാഗ് ഏതെങ്കിലും ട്രെയിനില്‍ ഉപേക്ഷിക്കാനാണ് പ്രീതി പദ്ധതിയിട്ടിരുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച റേസര്‍ പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us