ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പ്രതിക്ക് കലബുരഗി വധത്തിലും പങ്കെന്ന് സൂചന.

ബെംഗളൂരു : ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പുണെ സ്വദേശി അമോൽ കാലെ (37)യ്ക്കു പുരോഗമന സാഹിത്യകാരൻ എം.എം.കൽബുറഗി വധത്തിലും പങ്കുണ്ടെന്നു സൂചന. കൽബുറഗിയെ വെടിവച്ചുവീഴ്ത്താനായി വീട്ടിൽ നിന്നു വിളിച്ചിറക്കിയ രണ്ടുപേരിൽ ഒരാൾ കാലെയാണെന്നാണു വിവരം. ആയുധം കൈവശം വച്ചതിന് മേയ് 21നാണ് അമോൽ കാലെയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. പുരോഗമന വാദികളായ കെ.എസ്.ഭഗവാൻ, ചന്ദ്രശേഖര പാട്ടീൽ, ഗിരീഷ് കർണാട്, ബരഗൂരു രാമചന്ദ്രപ്പ, ബി.ടി.ലളിതാ നായിക് എന്നിവരുടെ പേരുകളും കാലെയുടെ വീട്ടിൽ നിന്നു കിട്ടിയ ഡയറിയിലുണ്ട്.

റിയൽ എസ്റ്റേറ്റുകാരനായ അമോൽ കാലെയും ദാദ എന്നറിയപ്പെടുന്ന പ്രവീണുമാണു ഗൗരി വധത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. അമോലിനു പുറമെ കെ.ടി. നവീൻകുമാർ, പ്രവീൺ, മനോഹർ ഇവ്ഡെ, സുജിത്കുമാർ, അമിത് ദേഗ്വേക്കർ എന്നിവരാണ് എസ്ഐടി കസ്റ്റഡിയിലുള്ളത്. മേയ് 23ന് അമോലിന്റെ പുണെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള വസതിയിൽ നിന്നു ബെംഗളൂരു പൊലീസ് കണ്ടെടുത്ത ഡയറിയിലാണ് പുരോഗമന വാദികളുടെ പേരു വിവരങ്ങളുള്ളത്.

ഇതിൽ കെ.എസ്. ഭഗവാനെ കൊലചെയ്യാനുള്ള ഗൂഢാലോചന നടത്തിയതിനാണ് കെ.ടി. നവീൻകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തത്. ഹിന്ദു വിരുദ്ധ നിലപാടുള്ളവരെ വകവരുത്താൻ ശ്രമിച്ചിരുന്നതായി ഇയാൾ പിന്നീട് മൊഴി നൽകിയിരുന്നു. തുടർന്ന് നവീൻകുമാറിനെയും പ്രവീണിനെയും മുഖ്യപ്രതികളാക്കി ബെംഗളൂരു അഡീഷനൽ സിറ്റി മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ മേയ് 30ന് എസ്ഐടി കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us