നഗരത്തിലെ വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിക്കുന്നതിൽ നിർണായകമായത് മൊബൈൽ ഫോൺ. ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഷർമിള (34) ശ്വാസംമുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, ലൈംഗിക പീഡനത്തിനിടെ 18 വയസുകാരനായ യുവാവ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. യുവതിയുടെ അയൽവാസിയായ പ്രതി കർണാൽ കുറെ(18)യെ പൊലീസ് പിടികൂടി. ലൈംഗിക പീഡനം എതിർത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
ജനുവരി 3നാണ് 34 കാരിയായ ഷര്‍മിളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ രാമമൂർത്തി നഗറിലുള്ള സുബ്രഹ്മണ്യ ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ സുഹൃത്തായ യുവതിക്കൊപ്പമാണ് മംഗളൂരു കാവൂർ സ്വദേശിയായ യുവതി താമസിച്ചിരുന്നത്. സുഹൃത്ത് നാട്ടിലേക്ക് പോയതിനാൽ സംഭവസമയത്ത് ഷർമിള ഫ്ലാറ്റിൽ തനിച്ചായിരുന്നു. ലൈംഗിക അതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് ഷര്‍മിളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
യുവതി എതിര്‍ത്തതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി. തെളിവുകള്‍ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും ബെഡില്‍ ഇട്ട ശേഷം തീ കൊളുത്തി. ഇങ്ങനെയാണ് അപ്പാര്‍ട്‌മെന്റില്‍ തീപിടിത്തമുണ്ടായത്. അതോടെ വീട് മുഴുവൻ കനത്ത പുക നിറയുകയും ചെയ്‌തതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയും യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തമെന്നായിരുന്നു സൂചനകളെന്നും കൊലപാതകത്തിന്റേതായ ദൃശ്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രാമമൂർത്തി നഗർ എസ്ഐ ജി.ജെ. സതീഷ് പറഞ്ഞു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ വിശകലനത്തിലും സംഭവസ്ഥലത്തെ സാഹചര്യങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ഇതോടെ തെളിവ് നശിപ്പിക്കാനായി മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണം എന്ന് വ്യക്തമായെങ്കിലും യുവതിയുടെ ശരീരത്തിലെ പഴക്കമില്ലാത്ത പരുക്കുകൾ സംശയത്തിനിടയാക്കി. യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിരുന്നില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കർണാൽ കുറെ യുവതിയുടെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]