ബെംഗളൂരു : ഗോവ മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ ലാവോ മാമലേദാർ(68) ബെലഗാവിയിൽ മർദനമേറ്റതിനുപിന്നാലെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറുടെ പേരിൽ പോലീസ് കൊലക്കുറ്റം ചുമത്തി.
ബെലഗാവി സുഭാഷ് നഗർ സ്വദേശി അമീർ സൊഹൈൽ എന്ന മുജാഹിദ് ഷക്കീലിന്റെ(26) പേരിലാണ് കൊലക്കുറ്റം ചുമത്തിയത്.
ബെലഗാവി മാർക്കറ്റ് പോലീസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
അമീർ സൊഹൈലിന്റെ മർദനമേറ്റതിനുപിന്നാലെയാണ് ലാവോ കുഴഞ്ഞുവീണത്. ബെലഗാവിയിലെ ഖാദെ ബസാറിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ബിസിനസ് സംബന്ധമായ ആവശ്യത്തിനായി ലാവോ മാമലേദാർ ബെലഗാവിയിലെത്തിയതായിരുന്നു. തനിച്ച് കാറിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
ഖാദെ ബസാറിലെ ഹോട്ടലിൽ നിന്ന് പുറത്തേക്കുപോയ അദ്ദേഹത്തിന്റെ കാർ ഓട്ടോയിൽ ചെറുതായി തട്ടിയതിന്റെ പേരിൽ അമീർ സൊഹൈലുമായി വാക്കേറ്റമുണ്ടായി.
വലിയ തുക ഇയാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും ലാവോ തുക നൽകാൻ തയ്യാറായില്ല. പോലീസിൽ കേസുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്നാണ് അമീർ സൊഹൈൽ ലാവോയെ മർദിച്ചത്. മുഖത്ത് പലതവണ അടിച്ചു. തുടർന്ന് ഹോട്ടലിനകത്തേക്കുവന്ന ലാവോ റിസപ്ഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.