ബെംഗളൂരു : ബെംഗളൂരു നഗരത്തിൽനിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്നതിന് പുതിയ റെയിൽപ്പാത നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ദൊഡ്ഡജാലയിൽനിന്നും വിമാനത്താവളത്തിലേക്ക് 7.9 കിലോമീറ്റർ പാത നിർമിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിൽ 6.25 കിലോമീറ്റർ എലവേറ്റഡ് പാതയും 1.65 കിലോമീറ്റർ ഭൂഗർഭപാതയുമായിരിക്കുമെന്നും പറഞ്ഞു.
വിമാനത്താവളത്തിലേക്ക് മെട്രോ റെയിൽ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.
സബർബൻ റെയിൽ പദ്ധതിയുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. ഇതിനുപുറമേയാണ് റെയിൽവേയുടെ പുതിയ പാതയും വിമാനത്താവളത്തിലേക്കെത്തുന്നത്.
വിമാനത്താവളത്തിൽനിന്നും നഗരത്തിലേക്കെത്തുന്ന നിലവിലെ പാതയുടെ വികസനത്തിന് ചില തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ റെയിൽ ഫ്ളൈ ഓവർ നിർമിക്കേണ്ടതായുണ്ട്.
ഇത് യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസം ലഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിൽ വിമാനത്താവളത്തോട് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കെ.ഐ.എ. ഹാൾട്ട് സ്റ്റേഷനാണ്.
ഇത് വിമാനത്താവള ടെർമിനലിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ്.
ദൊഡ്ഡജാലയിൽനിന്നുള്ള പുതിയ പാതവരുന്നതോടെ വിമാനത്താവളവുമായി കൂടുതൽ അടുക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റെയിൽവേ പദ്ധതികളുടെ പുരോഗതി അശ്വിനി വൈഷ്ണവ് വിലയിരുത്തി.
ബെംഗളൂരു ഡിവിഷണൽ മാനേജറുടെ ഓഫീസിൽ നടന്ന യോഗത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ അരവിന്ദ ശ്രീവാസ്തവ, റെയിൽവേ വീൽ ഫാക്ടറി ജനറൽ മാനേജർ ചന്ദ്ര വീർ രാമൻ തുടങ്ങിയവർ സംബന്ധിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.