ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പാലക്കാട്‌ കൃഷ്ണകുമാർ, വയനാട്ടിൽ നവ്യ ഹരിദാസ് 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി.

കോഴിക്കോട് കോർപ്പറേഷൻ കൗണ്‍സിലറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി.

പാർട്ടി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.കൃഷ്ണകുമാർ മത്സരിക്കും.

ചേലക്കരയില്‍ കെ. ബാലകൃഷ്ണനാണ് സ്ഥാനാർഥി. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച്‌ രണ്ടാം സ്ഥാനത്തെത്തി.

ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച മെട്രോമാൻ ഇ.ശ്രീധരൻ ഷാഫി പറമ്ബിലിന് പിറകില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കൃഷ്ണകുമാറായിരുന്നു രണ്ടാമത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. കോണ്‍ഗ്രസ് വിട്ടുവന്ന പി.സരിൻ ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു.

സോഫ്റ്റ്വെയർ എഞ്ചിനീയറായാ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്ബ് വാർഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവില്‍ കൗണ്‍സില്‍ പാർട്ടി നേതാവാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തില്‍ സഹോദരി പ്രിയങ്കയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. മുൻ എം. എല്‍. എ. സത്യൻ മൊകേരിയാണ് സി.പി.ഐ സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us