സംസ്ഥാനത്ത് വീണ്ടും ഭൂമി കൈമാറ്റ ആരോപണം

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ഭൂമികൈമാറ്റ ആരോപണമുയർത്തി ബി.ജെ.പി.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചത് അനധികൃതമായാണെന്നാണ് ആരോപണം.

ഖാർഗെയുടെ മകൻ രാഹുല്‍ ഖാർഗെ നേതൃത്വം നല്‍കുന്ന സിദ്ധാർഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കർ സ്ഥലം കൈമാറിയത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. രാജ്യസഭാ എം.പി. ലഹർസിങ് സിറോയ ആരോപണവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവിന് അടുത്തുള്ള ഹൈടെക് ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്.

പട്ടികജാതി വിഭാഗക്കാർക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാർഗെയുടെ ഭാര്യയും മരുമകനും മക്കളും ചേർന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ലഹർസിങ് സിറോയ ആരോപിച്ചു.

കെ.ഐ.എ.ഡി.ബി. ഭൂമി അനുവദിക്കപ്പെടാൻ എപ്പോഴാണ് ഖാർഗെ കുടുംബം വ്യോമയാന വ്യവസായത്തിലേക്ക് ഇറങ്ങിയതെന്ന് ചോദിച്ച അദ്ദേഹം, നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഗവർണറുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us