സർക്കാരിന്റെ പോരാട്ടങ്ങൾ വിജയം കണ്ടു; 3454 കോടി വരൾച്ചാ ദുരിതാശ്വാസം അനുവദിച്ച് കേന്ദ്രം

ബെംഗളൂരു : കർണാടക സർക്കാരിന്റെ പോരാട്ടത്തിനൊടുവിൽ വരൾച്ചാ ദുരിതാശ്വാസമായി കേന്ദ്രസർക്കാർ 3454 കോടി രൂപ അനുവദിച്ചു.

ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതിയാണ് ദേശീയ ദുരിതാശ്വാസഫണ്ടിൽ നിന്ന് തുക യനുവദിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിനേടിയാണ് കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചത്.

സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാനിടയായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സുപ്രീംകോടതിക്ക് നന്ദി അറിയിച്ച സിദ്ധരാമയ്യ രാജ്യത്ത് ആദ്യമായിട്ടാകും സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാൻ സുപ്രീംകോടതിയുടെ സഹായം തേടിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

അതേസമയം, ഫണ്ട് ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ആവശ്യപ്പെട്ട തുകയുടെ പകുതി പോലും അനുവദിക്കാത്തതിൽ സിദ്ധരാമയ്യ അതൃപ്തി അറിയിക്കുകയും ചെയ്തു.

കർണാടകം കഴിഞ്ഞ സെപ്റ്റംബറിൽ 18,174 കോടി രൂപയായിരുന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിൽ 5662 കോടി രൂപ കർഷകർക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിന് വേണ്ടിമാത്രമായിരുന്നു.

എന്നാൽ, ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടു. ഇത് കേന്ദ്രവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും തമ്മിൽ തർക്കത്തിനിടയാക്കിയിരുന്നു.

കർണാടകം അടിയന്തരസഹായം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽനിന്നുള്ള പണം ദുരിതാശ്വാസത്തിന് മതിയാകുമെന്നായിരുന്നു കേന്ദ്രനിലപാട്.

കർണാടകം ദുരിതാശ്വാസം ആവശ്യപ്പെടുന്നത് വൈകിയെന്നും കേന്ദ്രം ആരോപിച്ചിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വരൾച്ചാ ദുരിതാശ്വാസം വിഷയമായിരുന്നു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഇതിനിടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

ഫണ്ട് അനുവദിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ടെന്നായിരുന്നു അടുത്തിടെ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

അടുത്തിടെ സിദ്ധരാമയ്യയും റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡയും ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചനടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts