ബ്രിട്ടനോട് സഹായമഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍

യുക്രെയ്ന്‍: റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ ഫൈറ്റര്‍ ജെറ്റുകള്‍ നല്‍കി സഹായിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സെലന്‍സ്‌കി ബ്രിട്ടനിലെത്തുന്നത്.

അധിനിവേശത്തിന്റെ തുടക്കം മുതല്‍ യുക്രെയ്‌നൊപ്പം നിന്ന ബ്രിട്ടന് നന്ദിപറഞ്ഞായിരുന്നു സെലന്‍സ്‌കി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തത്. അസാധ്യമെന്ന് കരുതിയ കാലത്ത് പാശ്ചാത്യശക്തികളെ ഒരുമിച്ചുനിര്‍ത്താന്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനായെന്ന് അദ്ദേഹം ഒര്‍മിച്ചു. സ്വാതന്ത്ര്യത്തിനു വിജയമുണ്ടാകുമെന്നും റഷ്യ പരാജയപ്പെടുമെന്നും സെലന്‍സ്‌കി സഭയില്‍ പറഞ്ഞു. യുദ്ധം തുടരാനാകാത്തവിധം റഷ്യയെ തളര്‍ത്താന്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യത്തിലേക്ക് പറക്കാന്‍ ഞങ്ങള്‍ക്ക് ചിറകുകളാണ് വേണ്ടത്. അതിനായി ബ്രിട്ടന്‍ ഉള്‍പ്പെടയുള്ള പാശ്ചാത്യ ശക്തികള്‍ യുക്രെയ്‌ന് കോംപാറ്റ് എയര്‍ക്രാഫ്റ്റുകള്‍ നല്‍കണം. തന്റെ ആവശ്യം വിശദീകരിക്കാനായി ഒരു യുക്രെനിയന്‍ പൈലറ്റിന്റെ ഹെല്‍മറ്റുമായാണ് സെലന്‍സ്‌കി പാര്‍ലമെന്റ് ഹാളില്‍ എത്തിയത്. ഇത് അദ്ദേഹം സ്പീക്കര്‍ക്ക് സമ്മാനിച്ചു. യുദ്ധവിമാനങ്ങള്‍ തരുന്നതിന് മുന്‍കൂറായി നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സെലന്‍സ്‌കി പ്രസംഗം അവസാനിപ്പിച്ചത്.

കഴിഞ്ഞ മാസം യുക്രെയ്‌നിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സെലന്‍സ്‌കിക്ക് ഐക്യദാാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ശേഷം 14 ചലഞ്ചര്‍ ടാങ്കറുകള്‍ ബ്രിട്ടന്‍ യുക്രെയ്‌ന് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സെലന്‍സ്‌കി ബ്രിട്ടനോട് വീണ്ടും സഹായമഭ്യര്‍ത്ഥിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us