ഭർത്താവിന് കൊട്ടേഷൻ നൽകിയ കേസിൽ യുവതിയും അമ്മയും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ബെംഗളൂരു: 26 കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. കൊട്ടേഷന്‍ പാളിയതോടെ യുവതിയുടെ കാമുകന്‍‌ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘത്തെയുമാണ് പോലീസ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്-

അനുപല്ലവി ഹിമവന്ത് കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച്‌ ജീവിക്കാന്‍ തയ്യാറെടുത്ത ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ഒരു ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ലക്ഷം രൂപയ്ക്കാണ് മൂന്നംഗ സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തത്. 90,000 രൂപ അഡ്വാന്‍സായി കൈപ്പറ്റിയ സംഘം നവീന്‍ കുമാറിനെ തട്ടിക്കൊണ്ട് പോയി.

എന്നാല്‍ ഇയാളെ കൊലപ്പെടുത്തിയില്ല. മാത്രമല്ല നവീനുമായി സൗഹൃദത്തിലായ ക്വട്ടേഷന്‍ സംഘം ഇയാളുമായി തമിഴ്‌നാട്ടില്‍ പോയി ഒരുമിച്ച്‌ പാര്‍ട്ടി നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്. തട്ടിക്കൊണ്ട് പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ക്വട്ടേഷന്‍ സംഘത്തിന്‍റെ വിവരം ലഭിക്കാഞ്ഞതോടെ യുവതി ഇവരെ ഫോണില്‍ വിളിച്ചു. കൊലപാതകം നടത്തിയോ എന്നന്വേഷിച്ച അനുപല്ലവിക്കും കാമുകനും ചോരയ്ക്ക് പകരം ടൊമാറ്റോ സോസ് ഒഴിച്ച്‌ നവീനിന്‍റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ആദ്യം നവീന്‍ കൊല്ലപ്പെട്ടന്നാണ് ഇരുവരും കരുതിയത്. ഫോട്ടോ കണ്ട് പേടിച്ച കാമുകന്‍ ഹിമവന്ത് കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇതിനിടെ നവീന്‍ കുമാറിനെ കാണാനില്ലെന്ന് കാണിച്ച്‌ സഹോദരി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് സഹോദരി പരാതി നല്‍കിയത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും നവീനെ കണ്ടെത്താനായില്ല. ഇതിനിടെ ഓഗസ്റ്റ് ആറിന് നവീന്‍ തിരിച്ചെത്തി. പിന്നീട് നടന്ന കാര്യങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. നവീന്‍റെ പരാതിയില്‍ പോലീസ് അനുപല്ലവിയുടേയും കാമുകന്റേയും ഫോണ്‍ പരിശോധിച്ച്‌ ക്വട്ടേഷന്‍ സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോണ്‍ പരിശോധനയിലാണ് അനുപല്ലവിയുടെ അമ്മയ്ക്കും ക്വട്ടേഷനില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ പോലീസ് ഇവരെയും അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us