ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: നഗരത്തിലെ വിവിധ ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അഞ്ചുപേർ അറസ്റ്റിൽ. ചിറ്റൂർ, വിജയവാഡ സ്വദേശികളായ സായ് കല്യാൺ റാം ( 33), വിശ്വനാഥ് (28), പ്രകാശം (26), ദിലീപ് കുമാർ (22), ശിവ (26) എന്നിവരാണ് പിടിയിലായത്.

ശിവാജി നഗറിന് സമീപം സംഘം ‘എച്ച്. ആർ. ഇന്ത്യ കൺസൾട്ടിങ്ങ് സർവീസ്’ എന്ന പേരിൽ ഓഫീസും നടത്തിയിരുന്നു. ജോലി ലഭിക്കുന്നതിന് 30,000 രൂപ മുതൽ 1.6 ലക്ഷം രൂപവരെയാണ് ഇവർ ഈടാക്കിയിരുന്നത്. രജിസ്‌ട്രേഷൻ ഫീസെന്ന പേരിൽ 500 രൂപവീതവും ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയിരുന്നു.

പണമടച്ചാൽ ഒരുമാസത്തിനുള്ളിൽ ജോലിയിൽ കയറാമെന്നാണ് സംഘം വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ, പണം നൽകിയ ഉദ്യോഗാർഥികളെ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകാതെ സംഘം കബളിപ്പിക്കുകയായിരുന്നു. കമ്പനികൾ പുതിയ ആളുകളെ എടുക്കുന്നില്ലെന്നാണ് ഇവർ ഉദ്യോഗാർഥികളെ അറിയിച്ചത്.

എന്നാൽ ഇവർ പണം തിരികെ നൽകാനും തയ്യാറായില്ല. പണം നൽകിയതിനുശേഷവും ജോലി കിട്ടാത്ത ഉദ്യോഗാർഥികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒട്ടേറെപ്പേരെ സംഘം കബളിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ അഞ്ചുപേരും രണ്ടു വർഷം മുമ്പാണ് ബെംഗളൂരുവിലെത്തിയത്. ഒട്ടേറെ സംരംഭങ്ങൾ തുടങ്ങിയെങ്കിലും മുഴുവൻ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ജോലി ശരിയാക്കിക്കൊടുക്കുന്ന സ്ഥാപനം തുടങ്ങിയത്. ആദ്യഘട്ടത്തിൽ ചെറിയ ജോലികൾ ഉദ്യോഗാർഥികൾക്ക് ഇവർ സംഘടിപ്പിച്ചുകൊടുത്തിരുന്നു. ഇതോടെ കൂടുതൽ പേർ സ്ഥാപനവുമായി ബന്ധപ്പെട്ടു. പല പ്രദേശങ്ങളിലും ഏജന്റുമാരെയും ഇവർ നിയോഗിച്ചിരുന്നതയാണ് വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us