കണ്ണൂർ തീവണ്ടി ബാനസവാടിയിലേക്ക് മാറ്റിയതിനു ശേഷം യശ്വന്തപുരയിൽനിന്ന് ഇത് മൂന്നാമത്തെ പുതിയ തീവണ്ടി

ബെംഗളൂരു: യശ്വന്തപുരയിൽനിന്ന് വീണ്ടും പുതിയ തീവണ്ടി സർവീസ് തുടങ്ങിയതോടെ കേരളത്തോടുള്ള റെയിൽവേയുടെ അവഗണന വീണ്ടും വ്യക്തമായി. യശ്വന്തപുരയിൽ സ്ഥലമില്ലെന്ന കാരണത്താൽ കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയിൽ നിന്നാക്കിയതിന് പിന്നാലെ ഇവിടെനിന്ന് ആരംഭിച്ച മൂന്നാമത്തെ തീവണ്ടിയാണ് ഇത്.

യശ്വന്തപുര – ഹസ്‌റത്ത് നിസാമുദ്ദീൻ എക്സ്‌പ്രസാണ് ചൊവ്വാഴ്ച കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഫ്ളാഗ് ഓഫ് ചെയ്തത്. ആഴ്ചയിൽ ഒരു ദിവസമാണ് ഈ സർവീസുള്ളത്. കഴിഞ്ഞമാസം 21-ന് യശ്വന്തപുരയിൽനിന്ന് മംഗളൂരുവിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. യശ്വന്തപുര – ശിവമോഗ എക്സ്‌പ്രസ്സും അടുത്തിടെയാണ് ആരംഭിച്ചത്. യശ്വന്തപുരയിൽ സൗകര്യമില്ലെന്ന ന്യായംപറഞ്ഞ് കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയിലേക്ക് മാറ്റി ഒരു മാസത്തിനുള്ളിൽ മൂന്നുതീവണ്ടികളാണ് ഇവിടെനിന്ന് ആരംഭിച്ചത്.

ഇതിനെതിരേ മലയാളികൾ ഒത്തുചേർന്ന് സിറ്റി റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നെങ്കിലും റെയിൽവേയുടെ മൗനം തുടരുകയാണ്. അതിനിടെ, കണ്ണൂരിലേക്കുള്ള തീവണ്ടി (16527) ബാനസവാടിയിലേക്കു മാറ്റിയതുമുതൽ വൈകിയോടുന്നത് പതിവായി. മിക്ക ദിവസങ്ങളിലും മണിക്കൂറുകൾ വൈകിയാണ് പുറപ്പെടുന്നത്. തീവണ്ടി ബാനസവാടിയിലേക്കു മാറ്റിയതുകൂടാതെ വൈകിയോടുന്നത് സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണെന്നാണ് യാത്രക്കാരുടെ ആരോപണം.

യശ്വന്തപുരയിൽ സ്ഥലമില്ലെന്നാണ് റെയിൽവേയുടെ വാദം. എന്നാൽ, ഈ തീവണ്ടിയിൽ വെള്ളംനിറയ്ക്കാൻ യശ്വന്തപുരയിൽ പോകുന്നുണ്ട്. നേരത്തേ ഈ തീവണ്ടിയിൽ സ്ഥിരമായി നാട്ടിൽ പോയിരുന്ന പലരും ഇപ്പോൾ ബസ് സർവീസുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us