ബെംഗളൂരു: ശിവജിനഗറിലെ ബൗറിംഗ് ആന്റ് ലേഡി കർസൺ മെഡിക്കൽ കോളേജ് കാമ്പസിലുണ്ടായ മതിൽ തകർച്ചയിൽ ഏഴ് ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ കരാറുകാരനെതിരെ കേസ്. നിർമ്മാണാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ കടുത്ത അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് സാങ്കേതിക സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എ.എസ്.ആർ ട്രേഡേഴ്‌സ്’ എന്ന കമ്പനിക്കെതിരെയാണ് കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഏപ്രിൽ 29-നാണ് കനത്ത മഴയെത്തുടർന്ന് ആശുപത്രി കാമ്പസിലെ മതിൽ തകർന്ന് വീണ് വൻ ദുരന്തമുണ്ടായത്. പുതിയ ആശുപത്രി ബ്ലോക്ക് നിർമ്മിക്കുന്നതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ജോലികളായിരുന്നു ഇവിടെ നടന്നിരുന്നത്. അപകടത്തിന് പിന്നാലെ ആരോഗ്യ-കുടുംബക്ഷേമ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ചന്ദ്രുവിന്റെ നേതൃത്വത്തിൽ പ്രത്യേക സാങ്കേതിക അന്വേഷണ സമിതി രൂപീകരിച്ചു.
കെട്ടിടം പൊളിച്ചപ്പോഴുണ്ടായ കോൺക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സമിതി കണ്ടെത്തി. പൊളിച്ചെടുത്ത കനത്ത അവശിഷ്ടങ്ങൾ കൃത്യസമയത്ത് മാറ്റാതെ മതിലിനോട് ചേർന്ന് വൻതോതിൽ കൂട്ടിയിട്ടതാണ് മതിൽ തകരാൻ പ്രധാന കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2017 ജൂലൈയിൽ ഒപ്പുവെച്ച കരാർ പ്രകാരം പുതിയ നിർമ്മാണത്തിന് മുന്നോടിയായി പഴയ കെട്ടിടാവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്യേണ്ട ചുമതല ഈ കമ്പനിക്കായിരുന്നു.
സാങ്കേതിക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാറുകാരനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകുകയായിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് 14-ന് കമ്പനിക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചിരുന്നെങ്കിലും നിശ്ചിത സമയത്തിനകം മറുപടി നൽകാൻ കമ്പനി തയ്യാറായില്ല. ഇതേത്തുടർന്നാണ് അശ്രദ്ധ മൂലം മരണത്തിന് കാരണമാക്കൽ (സെക്ഷൻ 106) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് നിയമനടപടികളിലേക്ക് കടന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]