ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചർച്ചകൾക്ക് വഴിതെളിച്ച ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ വീണ്ടും ചൂട് പിടിക്കുന്നു. കർണാടക നിയമസഭയിൽ കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവർ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയമാണ് പുതിയ തർക്കങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. സർക്കാർ നടത്തുന്ന പരിപാടി എന്ന നിലയിൽ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു വിജയാനന്ദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം.
പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ടിപ്പു ജയന്തി തുടച്ചയായി ഉപേക്ഷിക്കുന്നതിനെയും വിജയാനന്ദ് ചോദ്യം ചെയ്തു. ‘എന്ത് കൊണ്ടാണ് നമ്മൾ ആഘോഷിക്കാതിരിക്കുന്നത്. അത് തെറ്റാണ്. ഈ പ്രീതിപ്പെടുത്തൽ കൊണ്ട് എന്ത് ചെയ്യാൻ കഴിയും. ടിപ്പു ജയന്തി നമ്മൾ ആഘോഷിക്കാൻ തുടങ്ങിയത് 2013 മുതലാണ്. അത് പുനഃസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. നമ്മൾ മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെ ജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ’ എന്നായിരുന്നു വിജയാനന്ദ് കാശപ്പനവറെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ആഘോഷം പുനഃസ്ഥാപിക്കുക എന്ന ആശയത്തെ അംഗീകരിക്കുന്നു എന്നായിരുന്നു മന്ത്രിയും കോൺഗ്രസ് നേതാവുമായ ലക്ഷ്മി ഹെബ്ബാൽക്കറുടെ പ്രതികരണം. ‘ഇതൊരു മതേതര രാജ്യമാണ്. അതിനാൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിൽ എന്താണ് തെറ്റ്. അത് കർണാടകയിൽ ആഘോഷിക്കുന്ന മറ്റേത് ജയന്തി ആഘോഷവും പോലെ മാത്രമാണ്. ഹിന്ദു-മുസ്ലിം പ്രശ്നം സൃഷ്ടിക്കുന്നതിന് മാത്രമാണ് ബിജെപിക്ക് താൽപ്പര്യം’ എന്നും ലക്ഷ്മി ഹെബ്ബാൽക്കർ വ്യക്തമാക്കി.
എന്നാൽ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസിൻ്റെ ആവശ്യത്തിനെതിരെ കടുത്ത നിലപാടുമായാണ് ബിജെപി രംഗത്ത് വന്നത്. ടിപ്പു ജയന്തി പുനഃസ്ഥാപിക്കാനുള്ള സർക്കാരിൻ്റെ ഏത് നീക്കത്തെയും ബിജെപി തീർച്ചയായും എതിർക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആർ അശോകയുടെ പ്രതികരണം. ‘ഹിന്ദുക്കളെ വെറുക്കുകയും മുസ്‌ലിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ കോൺഗ്രസ് ടിപ്പു സുൽത്താൻ്റെയല്ല ബിൻ ലാദൻ്റെ വരെ ജയന്തി ആഘോഷിക്കുമെന്നും’ ആശോക പ്രതികരിച്ചു.
