മകള്‍ സെക്‌സ് റാക്കറ്റിലെന്ന് ഭീഷണി:മനംനൊന്ത് അമ്മയുടെ ജീവന്‍ നഷ്ടമായി

ആഗ്ര: ഫോണ്‍ വഴിയുള്ള തട്ടിപ്പിലൂടെ ഒരു സ്ത്രീയുടെ ജീവന്‍ നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് 58കാരിയുടെ ജീവന്‍ നഷ്ടമായത്. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറായ 58കാരി മാലതി വര്‍മയാണ് ഫോണ്‍കോളിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തിങ്കളാഴ്ചയാണ്, മാലതിയുടെ കോളജ് വിദ്യാര്‍ഥിയായ മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് പറഞ്ഞ് വാട്ട്‌സ്ആപ്പില്‍ ഒരു കോള്‍ വരുന്നത്. ഒരു പൊലീസുകാരന്റെ ചിത്രം ഡിസ്‌പ്ലേ ഫോട്ടോയാക്കിയ അക്കൗണ്ടില്‍നിന്നായിരുന്നു കോള്‍ വന്നത്.

ഉച്ചയോടെയാണ് കോള്‍ വന്നതെന്ന് മാലതിയുടെ മകന്‍ ദിപാന്‍ഷു പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാതെ മകളെ രക്ഷിക്കാമെന്നും സുരക്ഷിതയായി വീട്ടില്‍ തിരിച്ചെത്തിക്കാമെന്നും അതിന് ഒരു ലക്ഷം രൂപ അയച്ചുതരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി മകന്‍ പറഞ്ഞു.

മകള്‍ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങിയതിന്റെ പേരില്‍ കുടുംബത്തിന് പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് വിളിക്കുന്നതെന്നും ഇയാള്‍ മാലതിയോട് പറഞ്ഞു.

എന്റെ അമ്മ ആഗ്രയിലെ അച്നേരയിലെ ഒരു സര്‍ക്കാര്‍ ഗേള്‍സ് ജൂനിയര്‍ ഹൈസ്‌കൂളിലെ ടീച്ചറാണ്. അയാളുടെ കോള്‍ വന്നതിനു ശേഷം അമ്മ പരിഭ്രാന്തരായി എന്നെ വിളിച്ചു. ഞാന്‍ കോള്‍ വന്ന നമ്ബര്‍ ചോദിച്ചു. നമ്ബര്‍ നോക്കിയപ്പോള്‍, അതിന് +92 എന്ന പ്രിഫിക്സ് ഉള്ളതായി കണ്ടെത്തി. ഇതൊരു തട്ടിപ്പാണെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. എന്നാല്‍ അവര്‍ അപ്പോഴും ഏറെ ടെന്‍ഷനിലായിരുന്നു. തുടര്‍ന്ന് വലിയ മാനസിക പ്രയാസവും ഉണ്ടായി ദിപാന്‍ഷു പറഞ്ഞു.

‘ഞാന്‍ വീണ്ടും ആശ്വസിപ്പിച്ചു. സഹോദരിയോട് സംസാരിച്ചെന്നും അവള്‍ക്കൊരു കുഴപ്പവുമില്ലെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അമ്മയുടെ മാനസിക പ്രയാസം മാറിയില്ല. വൈകീട്ട് സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ നെഞ്ചില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. ഞങ്ങള്‍ കുടിക്കാന്‍ വെള്ളം കൊടുത്തെങ്കിലും ആരോഗ്യസ്ഥിതി വഷളാവുകയും പിന്നാലെ മരിക്കുകയും ചെയ്തു- മകന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മായങ്ക് തിവാരി പറഞ്ഞു.

തട്ടിപ്പ് കോളിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലമാണ് മാലതി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ഒരു കോള്‍ വന്നതും വിളിച്ചയാള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതുമാണ് ഇതിന് കാരണമെന്ന് ഭര്‍ത്താവ് പറഞ്ഞു. മാലതി ഏറെ വിഷമം അനുഭവിച്ചു. വീട്ടിലെത്തി 15 മിനിറ്റിനു ശേഷം മരിച്ചു. കോള്‍ വന്ന നമ്പറിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്’- തിവാരി കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us