സർക്കാർ ഭൂമി ഖാർഗെ കുടുംബട്രസ്റ്റിന്റെ സ്ഥാപനത്തിന് നൽകിയെന്ന് ആരോപണം; 19 ഏക്കറിനെ സംബന്ധിച്ച് വിവാദം

ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബട്രസ്റ്റിനുകീഴിലുള്ള കലബുറഗിയിലെ വിദ്യാഭ്യാസസ്ഥാപനത്തിന് സംസ്ഥാനസർക്കാർ 19 ഏക്കർ സ്ഥലം സൗജന്യമായി നൽകിയെന്നാരോപണം.

ബി.ജെ.പി.യുടെ രാജ്യസഭാംഗം ലഹർ സിങ് സിറോയയാണ് ആരോപണമുന്നയിച്ചത്. കലബുറഗിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലി-സാൻസ്‌ക്രിറ്റ് ആൻഡ് കംപാരറ്റീവ് ഫിലോസഫിക്ക് സൗജന്യമായി സ്ഥലമനുവദിച്ചെന്നാണ് ആരോപണം.

2014-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 16 ഏക്കർ സ്ഥലം സ്ഥാപനത്തിന് 30 വർഷത്തേക്ക് പാട്ടത്തിനുനൽകിയെന്നും പിന്നീട് 2017-ൽ മൂന്നേക്കർകൂടി നൽകിയെന്നുമാണ് ആരോപണം.

എന്നാൽ, ആരോപണം നിഷേധിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. കേന്ദ്രസർക്കാരും സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പും സിദ്ധാർഥ വിഹാർ ട്രസ്റ്റും സംയുക്തമായിട്ടാണ് വിദ്യാഭ്യാസസ്ഥാപനം സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2014-ൽ പബ്ലിക് ട്രസ്റ്റായിട്ടാണ് സ്ഥാപനം നിലവിൽവന്നത്. സ്ഥാപനത്തിന്റെ വികസനത്തിനായി ട്രസ്റ്റ് സംസ്ഥാനസർക്കാരിന്റെ സഹായത്തിന് അപേക്ഷിച്ചിരുന്നു.

2013-14 വർഷം മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാറാണ് അപേക്ഷ അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഖാർഗെയുടെ കുടുംബട്രസ്റ്റിന് ദേവനഹള്ളിയിലെ ഹൈടെക് ഡിഫൻസ് എയ്‌റോസ്പെയ്‌സ് പാർക്കിലെ അഞ്ചേക്കർ ഭൂമി അനുവദിച്ചുനൽകിയതായി കഴിഞ്ഞയാഴ്ച ബി.ജെ.പി. ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us