നടൻ ദർശൻ പ്രതിയായ കൊലക്കേസ്‌ സിനിമയാക്കാൻ തയ്യാറെടുത്ത് നിരവധി പേർ രംഗത്ത് 

ബെംഗളൂരു: ദർശനും പവിത്രയും ഉള്‍പ്പെട്ട രേണുകാസ്വാമി എന്നയാളുടെ കൊലപാതകക്കേസ് സിനിമയാക്കാൻ നിരവധി പേർ രംഗത്തുവന്നിരിക്കുന്നതായി പുതിയ റിപ്പോർട്ട്‌.

സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചു എന്നും വാർത്തയുണ്ട്.

രേണുകാസ്വാമി കൊലക്കേസ് സിനിമയാക്കാനും ചിത്രത്തിന് നല്‍കാനുദ്ദേശിക്കുന്ന പേര് രജിസ്റ്റർ ചെയ്യാനും കഴിഞ്ഞദിവസം കർണാടക ഫിലിം ചേംബറിലേക്ക് സംവിധായകരുടേയും എഴുത്തുകാരുടേയും ഒഴുക്കായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഡി ഗ്യാങ്, പട്ടനഗെരെ ഷെഡ്, ഖൈദി NO-6106 തുടങ്ങിയവയാണ് രജിസ്ട്രേഷനെത്തിയ ചില പേരുകള്‍.

ഈ പേരുകളില്‍ ഡി ഗ്യാങ് എന്നതിലെ ഡി എന്ന അക്ഷരം ദർശനെയാണ് സൂചിപ്പിക്കുന്നത്.

കർണാടകയില്‍ ആരാധകർ ദർശനെ ‘ഡി ബോസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

രേണുകാസ്വാമിയെ ദർശന്റെ സാന്നിധ്യത്തില്‍ കൊലപ്പെടുത്തിയ സ്ഥലം എന്ന അർത്ഥത്തിലുള്ളതാണ് പട്ടനഗെരെ ഷെഡ് എന്ന ടൈറ്റില്‍ കൊണ്ടുദ്ദേശിക്കുന്നത്.

പരപ്പന അഗ്രഹാര ജയിലിലാണ് നിലവില്‍ ദർശനുള്ളത്.

ഇവിടത്തെ ഇയാളുടെ പ്രിസണർ നമ്പറാണ് 6106. ഖൈദി NO-6106 പേര് ഇതാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

രണ്ടുവർഷം മുൻപ് താൻ ആലോചിച്ച പേരാണ് ഡി-ഗ്യാങ് എന്ന് തിരക്കഥാകൃത്ത് റോക്കി സോംലി പറഞ്ഞു.

അറസ്റ്റുമായി ബന്ധപ്പെട്ട ചാനൽ വാർത്തകളില്‍ ഇതേ വാക്ക് പലതവണ ആവർത്തിച്ചുവന്നതും രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചു.

എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇതുമായി ബന്ധപ്പെട്ട സിനിമാ പേരുകള്‍ക്ക് അനുമതി നല്‍കില്ലെന്നാണ് ഫിലിം ചേംബർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us