പോക്സോ കേസ്; യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവുനീട്ടി ഹൈക്കോടതി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് കർണാടക ഹൈക്കോടതി നീട്ടി.

യെദ്യൂരപ്പ നൽകിയ ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റേതാണ് നടപടി. കേസ് തള്ളണമെന്ന യെദ്യൂരപ്പയുടെ ഹർജിയിൽ എതിർവാദം സമർപ്പിക്കാൻ കോടതി സി.ഐ.ഡി.യോട് ആവശ്യപ്പെട്ടു.

കേസിൽ മുൻകൂർജാമ്യം ലഭിക്കാനും കേസ് തള്ളാനുമായി രണ്ട് ഹർജികളാണ് യെദ്യൂരപ്പ നൽകിയത്. ഇതു രണ്ടും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.

ഈ മാസം 15-ന് കേസ് പരിഗണിച്ചപ്പോഴാണ് അറസ്റ്റുതടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് കോടതി നിർദേശപ്രകാരം യെദ്യൂരപ്പ സി.ഐ.ഡി.ക്കുമുമ്പിൽ ചോദ്യംചെയ്യലിന് ഹാജരാകുകയും ചെയ്തു.

വ്യാഴാഴ്ച സി.ഐ.ഡി. യെദ്യൂരപ്പയുടെ പേരിൽ കോടതിയിൽ 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ മാർച്ച് 14-നാണ് യെദ്യൂരപ്പയുടെ പേരിൽ ബെംഗളൂരു സദാശിവനഗർ പോലീസ് കേസെടുത്തത്.

യെദ്യൂരപ്പയുടെ ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ വീട്ടിൽ അടച്ചിട്ട മുറിയിൽവെച്ച് പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതായാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.

പെൺകുട്ടിക്ക് ഏഴുവയസ്സുള്ളപ്പോൾ നടന്ന പീഡനവുമായി ബന്ധപ്പെട്ട കേസിൽ സഹായമഭ്യർഥിച്ച് അമ്മ കുട്ടിയോടൊപ്പം യെദ്യൂരപ്പയെ സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്നും ആരോപിക്കുന്നു.

പിന്നീട്, പീഡനം നടന്ന കാര്യം മറച്ചുവെക്കാൻ യെദ്യൂരപ്പയുടെ നിർദേശപ്രകാരം സഹായിയായ ജി.മാരിസ്വാമി പെൺകുട്ടിയുടെ അമ്മയെ സമീപിച്ച് രണ്ടുലക്ഷം രൂപ നൽകിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us