ഒരേ നമ്പർ പ്ലേറ്റിൽ രണ്ട് ബുള്ളറ്റ്, നിയമം തെറ്റിച്ചത് കേരളത്തിൽ ഫൈൻ വന്നത് ബെംഗളൂരുവിൽ

ബെംഗളൂരു: ഇതുവരെ ബുള്ളറ്റ് എടുത്ത് കേരളത്തിലേക്ക് പോവാത്ത ബെംഗളൂരു സ്വദേശി പ്രസാദിന് കേരളത്തിലൂടെ ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിനും വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും കേരളത്തിൽ നിന്നും സമൻസ്.

കാസര്‍ക്കോട്  ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരുന്നത്.

കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച്‌ വിളിച്ച് ഉദ്യോഗസ്ഥരെ ഈ കാര്യം പ്രസാദ് അറിയിച്ചു . താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു. പിന്നെ ഇതെങ്ങനെ സംഭവിച്ചുവെന്ന സംശയത്തിൽ നിന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട് എന‍്ഫോഴ്സ്മെന്‍റ് ആര്‍ടിഒ എം.ടി ഡേവിസ് ഉത്തരവിട്ടു.

വിശദമായി പരിശോധനയിലൂടെ രണ്ട് വണ്ടികൾക്കും നിസാര വ്യത്യാസങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. കാസര്‍കോട്ട് ഹെല്‍മറ്റ് വയ്ക്കാതെ ഓടിച്ച ബുള്ളറ്റിന്‍റെ നിറം കറുപ്പ്. ബംഗളൂരുവിലേത് ഒലീവ് ഗ്രീന്‍ എന്നിങ്ങനെയായിരുന്നു. കാസര്‍കോട്ടെ ബുള്ളറ്റിന് ചുവപ്പ് നിറത്തില്‍ ഒരു സ്ട്രിപ്പുണ്ട്. ബംഗളൂരുവിലേതിന് അതില്ല. അന്വേഷണത്തിന് ഒടുവിൽ ഇത് അപരൻ ആണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വ്യാജനെ പിടികൂടാനായി പോലീസ് യൂണിഫോം മാറ്റി മഫ്‍ടിയില്‍ ആയി അന്വേഷണം, ക്യാമറയില്‍ ബുള്ളറ്റ് കുടുങ്ങിയ ഉപ്പള കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം.

ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ എംവിഐ വിതിന്‍കുമാറും എ.എംവിഐ ഉദയകുമാറും ചേര്‍ന്ന് ഒടുവില്‍ വാഹനം കണ്ടെത്തി. ഉപ്പള മുളിഞ്ച ബൈത്തുല്‍ ഖമര്‍ വില്ലയില്‍ മുസ്‍തഫയുടെ വീട്ടുമുറ്റത്ത് നിന്നാണ് വണ്ടി കണ്ടെത്തിയത്.

വിശദമായ പരിശോധനയില്‍ ഒറിജിനലിന്‍റെ അതേ ചേസ് നമ്പര്‍ വ്യാജനിലും കൊത്തി വച്ചിരിക്കുന്നതായി കണ്ടെത്തി. നാല് വര്‍ഷം മുമ്പ് ബംഗളൂരുവില്‍ നിന്ന് വാങ്ങിയ വാഹനം ഇക്കാലമത്രയും വ്യാജ നമ്പര്‍ പ്ലേറ്റുമായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഈ ബൈക്ക് വാഹന കച്ചവടം നടത്തുന്ന ഒരാള്‍ ഒരു ലക്ഷം രൂപയ്ക്ക് പണയം വച്ചതാണെന്നും കഴിഞ്ഞ നാല് വര്‍ഷമായി ഇയാളെപ്പറ്റി ഒരു വിവരവും ഇല്ലെന്നുമാണ് വീട്ടുടമസ്ഥന്‍ പറയുന്നത്.

മറ്റ് ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കായി ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ അധികൃതരുടെ സംശയം. വിശദമായ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി ബുള്ളറ്റ് മഞ്ചേശ്വരം പോലീസിന് കൈമാറിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us