ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു; ഇനി നേതാക്കളുടെ കൂറുമാറ്റത്തിന്റെ കാലം!!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് കൂറുമാറ്റത്തിന്റെ കാലമായി. ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ അടുത്ത അനുയായിയായിരുന്ന തിപ്പസ്വാമി കോൺഗ്രസിൽ ചേർന്നതോടെയാണ് നേതാക്കളുടെ കളംമാറ്റത്തിന് തുടക്കമായത്.

വരും ദിവസങ്ങളിൽ കൂടുതൽ പേർ കളംമാറുമെന്നാണ് പാർട്ടി നേതൃത്വങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് തിപ്പസ്വാമി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. 2013-ൽ ശ്രീരാമുലുവിന്റെ ബി.എസ്.ആർ. കോൺഗ്രസ് സ്ഥാനാർഥിയായി മൊളകുൽമുരുവിൽനിന്ന് വിജയിച്ച തിപ്പസ്വാമി മേഖലയിലെ പിന്നാക്ക നേതാവാണ്.

ബല്ലാരി, ചിത്രദുർഗ ജില്ലകളിലായി ബി.ജെ.പി.യിൽ നിന്ന് കൂടുതൽപേർ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. കോൺഗ്രസിൽനിന്ന് നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കം ബി.ജെ.പി.യും തുടങ്ങി. അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ സുമലതയെയാണ് ബി.ജെ.പി. ആദ്യം നോട്ടമിടുന്നത്. മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച സുമലതയെ കോൺഗ്രസ് കൈവിട്ടാൽ പാർട്ടയിലെത്തിക്കാനാണ് നീക്കം.

കോൺഗ്രസ്- ജെ.ഡി.എസ്. സീറ്റുവിഭജന ചർച്ച ഇന്ന് ആരംഭിക്കും. സിറ്റിങ് സീറ്റായ മാണ്ഡ്യ വിട്ടുകൊടുക്കാൻ ജനതാദൾ തയ്യാറാവില്ല. എന്നാൽ സ്വതന്ത്രസ്ഥാനാർഥിയായി സുമലത മത്സരത്തിനിറങ്ങിയാൽ സഖ്യത്തിന് തിരിച്ചടിയാകും. മത്സരിക്കണമെന്ന് കന്നഡ സിനിമാ ലോകം സുമലതയ്ക്കുമേൽ സമ്മർദം ചെലുത്തിവരികയാണ്.

ഇത് പ്രയോജനപ്പെടുത്താനാണ് ബി.ജെ.പി.യുടെ നീക്കം. കോൺഗ്രസിലെ വിമത എം.എൽ.എ.മാരെ അടർത്താനുള്ള നീക്കവും സജീവമാണ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിലുള്ള അഞ്ച് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. ഉമേഷ് ജാദവിന് ബി.ജെ.പി. ലോക്‌സഭാസീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കലബുറഗിയിൽ കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയ്ക്കെതിരേ മത്സരത്തിനിറക്കാനാണ് തീരുമാനം.

ഉമേഷ് ജാദവ് കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ബി. നാഗേന്ദ്ര, ആനന്ദ് സിങ് എന്നിവരെ തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാണ്. ഇതോടൊപ്പം രമേശ് ജാർക്കിഹോളിയുമായും ബി.ജെ.പി. നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us