ഏഷ്യാനെറ്റ്‌ ന്യൂസ്‌,സുവര്‍ണ ന്യൂസ്‌ 24X7എന്നിവയില്‍ നിന്ന് ബി ജെ പി രാജ്യസഭ എം പി രാജീവ്‌ ചന്ദ്രശേഖര്‍ പടിയിറങ്ങുന്നു;

ബാംഗ്ലൂര്‍ : മലയാളത്തിലെ യും കന്നടയിലെയും  ഏറ്റവും ജനപ്രീതി നേടിയ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയർമാൻ സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖർ രാജിവെച്ചു. അർണാബ് ഗോസ്വാമിയെ മുന്നിൽ നിർത്തി ദേശീയ തലത്തിൽ തുടങ്ങിയ റിപ്പബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. എആർജി ഔട്ട്‌ലൈനർ- ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്തു നിന്നും രാജീവ് ചന്ദ്രശേഖരൻ രാജിവെച്ചിട്ടുണ്ട്. ഇതുവരെ രാജ്യസഭയിൽ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ഇത്തവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപി എംപിയായി ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയ ധാർമ്മികത മുൻനിർത്തി രണ്ടു ചാനലുകളുടെയും മേധാവി സ്ഥാനത്തു നിന്നും രാജിവെച്ചത്.

രണ്ട് ചാനൽ സംരംഭങ്ങളിലെയും ഓഹരികൾ നിലനിർത്തി ക്കൊണ്ട് തന്നെ സാങ്കേതികമായി മാധ്യമ സ്ഥാപനങ്ങളുമായുള്ള്ള ബന്ധം രാജീവ് ചന്ദ്രശേഖരൻ എംപി അവസാനിപ്പിക്കുകയായിരുന്നു. ചാനൽ മേധാവി സ്ഥാനത്തു നിന്നും സ്ഥാനമൊഴിഞ്ഞത് കേന്ദ്രത്തിൽ മന്ത്രിയാകാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണെന്നും സൂചനകളുണ്ട്. റിപ്പബ്ലിക്കിൽ നിന്നും രാജിവെക്കുന്നതായി കാണിച്ച് അദ്ദേഹം വാർത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ബിജെപികാരനായ രാജ്യസഭാ എംപി എന്ന നിലയിൽ മാധ്യമങ്ങളെ നിയമന്ത്രിക്കുന്നതിലെ ധാർമിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് രാജിവ് ചാനൽ മേധാവി സ്ഥാനത്തു നിന്നും പിൻവാങ്ങുന്നത്.

ജൂപ്പിറ്റർ കാപ്പിറ്റലിന് കീഴിലാണ് മലയാളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലും കന്നടയിലെ സുവര്‍ണ ന്യൂസ്‌ 24X7 നും പ്രവർത്തിക്കുന്നത്.

ചാനലിന്റെ ചെയർമാൻ സ്ഥാനത്തു നിന്നാണ് രാജീവ് രാജിവെക്കുന്നത്. റിപ്പബ്ലിക്ക് ചാനൽ തുടങ്ങി ഒരു വർഷം തികയുമ്പോൾ തന്നെ ഇന്ത്യയിലെ നമ്പർ വൺ വാർത്താ ചാനലായി മാറിയിരുന്നു. അർണാബിന്റെ കീഴിയിൽ ചാനൽ ഇനിയും കൂടൂതൽ മുന്നേറ്റം നടത്താൻ സാധിക്കുമെന്നും അതിന് ആശംസകളും രാജീവ് നേർന്നിട്ടുണ്ട്. ദേശീയ തലത്തിൽ ബിജെപിക്ക് വേണ്ടി കുഴലൂതുന്നു എന്ന കടുത്ത വിമർശനം റിപ്പബ്ലിക്ക് ടിവിക്കെതിരെയുണ്ട്. ബിജെപി എംപിയുടെ ചാനലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ചാനലിനെ വിമർശിച്ചിരുന്നത്. ഈ വിമർശനങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവും സാങ്കേതികമായ ഇപ്പോഴത്തെ രാജിക്ക് പിന്നിലുണ്ട്.

ഏഷ്യാനെറ്റ് ചാനൽ ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ പുതിയ ചെയർമാൻ എത്തുമെന്നതും ഉറപ്പാണ്. 2006 മുതൽ ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് പ്രവർത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖരൻ. ടി എൻ ഗോപകുമാർ വാർത്താ മേധാവിയായിരുന്ന വേളയിൽ അദ്ദേഹവുമായി ഊഷ്മള ബന്ധം പുലർത്തിയിരുന്നു ചെയർമാൻ. പിന്നീട്, ടിഎൻജിയുടെ വിയോഗത്തോടെ ഏഷ്യാനെറ്റിന്റെ വാർത്തകളുടെ കാര്യത്തിൽ പക്ഷപാതമുണ്ടെന്ന വിധത്തിൽ ആരോപണങ്ങളും ശക്തമാകുകയുണ്ടായി.

കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മിൽ നിന്നും കടുത്ത വിമർശനം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നേരിടേണ്ടി വന്നിരുന്നു. ചാനലിന്റെ ഉള്ളടക്കത്തിൽ അടക്കം രാജീവ് ചന്ദ്രശേഖരൻ ഇടപെടാറില്ലെങ്കിലും വിമർശനം വന്നത് പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. സൈബർ ലോകത്ത് അടക്കം ശക്തമായ വിമർശനങ്ങൾ ചാനലിന് നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ തോമസ് ചാണ്ടിക്കെതിരായ വാർത്തകളുടെ പേരിൽ രാജീനിന്റെ ആലപ്പുഴയിലെ റിസോർട്ടിന് നേരെ ആക്രമണവുമുണ്ടായി. കേരളത്തിൽ എൻഡിഎ വൈസ് ചെയർമാൻ കൂടിയായിരുന്നു രാജീവ്. എന്നാൽ, രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരിയായി ബിസിനസ് താൽപ്പര്യങ്ങൾ തന്നെയാണ് രാജീവിനെ മുന്നോട്ടു നയിക്കുന്നതെന്ന കാര്യവും വ്യക്തമാണ്. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു.

വിപണിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നാണ് രാജീവ് വ്യക്തമാക്കിയത്. പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന രീതിയിലാണ് തന്റെ ഉടമസ്ഥതയിലുള്ള ചാനലുകൾ പ്രവർത്തിക്കുന്നത്. വിപണിയിൽ ഒന്നാമനാകുന്നതിന് എന്താണോ വേണ്ടത് അത് ചെയ്യുക എന്നതാണ് തന്റെ നയമെന്നും രാജീവ്് വ്യക്തമാക്കി. വിപണി കീഴടക്കുന്നതിന് ഇടത് ചായ്വ് പ്രകടിപ്പിക്കണമെങ്കിൽ അങ്ങനെ അതല്ല വലതു ചായ്വോ, ബിജെപി അനുകൂലമോ വേണമെങ്കിൽ അങ്ങനെ, വിപണിയാണ് പ്രധാനം. തന്റെ ഉടമസ്ഥതയിലുള്ള വിവിധ ചാനലുകൾ വിവിധ രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുകയുണ്ടായി.

കേരളത്തിൽ പ്രവർത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഭരണകക്ഷിയായ ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നാണ് രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇ്‌പ്പോൾ ബിജെപി എംപിയായ സ്ഥിതിക്ക് ചാനലിന്റെ സ്വതന്ത്ര നിലപാട് ചോദ്യം ചെയ്യപ്പെടുമെന്ന ഘട്ടത്തിൽ കൂടിയാണ് രാജീവ് ചന്ദ്രശേഖർ ചാനലുമായുള്ള ബന്ധം വിച്ഛേദിച്ചത്.

മാധ്യമ മുതലാളി, എംപി, വ്യവസായി എന്നിങ്ങനെ മൂന്ന് തലക്കെട്ടുകളിൽ ഉൾപ്പെട്ട രാജീവ് ചന്ദ്രശേഖരൻ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും റിപ്പബ്ലിക് ടിവിയിലെ മുഖ്യ നിക്ഷേപകൻ എന്ന നിലയിലായിരുന്നു.

കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാൻ കൂടിയായ രാജീവ് ബംഗ്‌ളൂരു ആസ്ഥാനമായ ജുപ്പീറ്റർ ക്യാപിറ്റൽ എന്ന കമ്പനിയുടെ തലവനാണ്. ഈ കമ്പനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാർത്താ ചാനലായ സുവർണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓൺലൈൻ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസബിൾ എന്നിവ പ്രവർത്തിക്കുന്നതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us