ബെംഗളൂരു: ഗൗരി-ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ച് തിരക്ക് വർധിച്ച സാഹചര്യത്തിൽ ബംഗളൂരു ഡിവിഷനിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും ശക്തമാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. വെള്ളി വാരത്തോടെ തന്നെ നഗരത്തിലെ സ്റ്റേഷനുകളിൽ യാത്രക്കാരുടെ കനത്ത തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയതിനെത്തുടർന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) മുൻകരുതൽ നടപടികൾ ഊർജിതമാക്കിയത്.
കെ.എസ്.ആർ ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകൾ, പ്ലാറ്റ്ഫോമുകൾ, പ്രവേശന-ബഹിർഗമന കവാടങ്ങൾ, യാത്രക്കാർ കൂടുതലായി ഒത്തുകൂടുന്ന മറ്റ് പരിസരങ്ങൾ എന്നിവടങ്ങളിൽ കൂടുതൽ ആർ.പി.എഫ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ള പീക്ക് സമയങ്ങളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം പ്രധാനമായും ലഭ്യമാക്കുന്നത്. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുള്ള വിപുലമായ സി.സി.ടി.വി ശൃംഖല വഴി ആർ.പി.എഫ് സംഘം 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയാൽ ഉടനടി ഇടപെടാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇതിനുപുറമേ, ബോംബ് ഡോഗ് സ്ക്വാഡുകളെ ഉപയോഗിച്ച് വിരുദ്ധ-അട്ടിമറി തടയൽ പരിശോധനകളും സ്റ്റേഷൻ പരിസരങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്.
പോക്കറ്റടി, മോഷണം, അനധികൃത പ്രവേശനം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് പ്രത്യേക സെക്യൂരിറ്റി ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗവൺമെന്റ് റെയിൽവേ പോലീസുമായി (GRP) ചേർന്നാണ് റെയിൽവേ അധികൃതർ ക്രമസമാധാന പരിപാലനം സാധ്യമാക്കുന്നത്.
തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ സ്വന്തം ലഗേജുകളും വ്യക്തിഗത വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു. യാതൊരു കാരണവശാലും ബാഗുകളോ സാധനങ്ങളോ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇടരുത്. സ്റ്റേഷൻ പരിസരത്തോ ട്രെയിനുകളിലോ സംശയാസ്പദമായ വ്യക്തികളെയോ വസ്തുക്കളെയോ കാണുകയാണെങ്കിൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിലോ സമീപത്തുള്ള ആർ.പി.എഫ്, ജി.ആർ.പി ഉദ്യോഗസ്ഥരെയോ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
