ബെംഗളൂരു: രാജ്യത്തെ പ്രമുഖ നഗരങ്ങളായ ചെന്നൈയിലും മുംബൈയിലുമൊക്കെ ഗതാഗതക്കുരുക്ക് പതിവാണെങ്കിലും ഐടി നഗരമായ ബെംഗളൂരുവിലെ അവസ്ഥ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ റോഡുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന ബെംഗളൂരുവിൽ, തിരക്കേറിയ സമയങ്ങളിൽ യാത്ര ദുഷ്കരമാകാറുണ്ട്. ഇപ്പോഴിതാ നഗരത്തിലെ ഈ രൂക്ഷമായ യാത്രാപ്രശ്നത്തിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഗൂഗിൾ ടെക്കി.
തന്റെ ഓഫീസിലേക്ക് വെറും 4 കിലോമീറ്റർ മാത്രം ദൂരമുള്ള യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം എടുത്തെന്നാണ് വെങ്കിടേഷ് ഡി എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. “പ്രീമിയം ക്രാളിംഗ് വേഗത (ഇഴഞ്ഞുനീങ്ങാൻ) അനുഭവിക്കാൻ പ്രീമിയം നികുതി അടയ്ക്കുന്നു” എന്ന പരിഹാസഭരിതമായ അടിക്കുറിപ്പോടെയാണ് വെങ്കിടേഷ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.
നഗരത്തിലെ ഗതാഗത സാഹചര്യത്തെക്കുറിച്ചുള്ള കടുത്ത നിരാശ പങ്കുവെച്ചുകൊണ്ട് വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ:
“സാധാരണയായി ഓഫീസിലേക്ക് പോകാൻ എനിക്ക് 9 മുതൽ 10 മിനിറ്റ് വരെയാണ് എടുക്കാറുള്ളത്. ഞാൻ ഓഫീസിൽ നിന്ന് വെറും 4 കിലോമീറ്റർ മാത്രം അകലെയാണ് താമസിക്കുന്നത്. എന്നാൽ കനത്ത തിരക്ക് കാരണം ഇന്ന് ഓഫീസിലെത്താൻ എനിക്ക് 45 മിനിറ്റ് വേണ്ടി വന്നു. രാവിലെ 10:00 മണിക്ക് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, ഓഫീസിലെത്തിയപ്പോൾ സമയം 10:45 ആയി. എന്റെ ശമ്പളത്തേക്കാൾ കൂടുതൽ നികുതി അടച്ച മാസങ്ങളുണ്ട്. ഞാൻ മാത്രമല്ല, ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകൾ ഇതുപോലെ വലിയ തുക നികുതി അടയ്ക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അതിന് പകരമായി ലഭിക്കുന്ന ഈ അവസ്ഥ വളരെ നിരാശാജനകമാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുമ്പോൾ എനിക്ക് കടുത്ത ദേഷ്യം തോന്നുന്നു.”
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ബെംഗളൂരുവിലെ ഗതാഗതത്തിന്റെ ദൈനംദിന യാഥാർത്ഥ്യമാണിതെന്ന് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചു. 45 മിനിറ്റിനുള്ളിൽ നാല് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത് ഒരു യാത്രയല്ല, മറിച്ച് അതൊരു ശിക്ഷയാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നഗരത്തിൽ ഇത്രയധികം ബുദ്ധിമുട്ടുന്നത് കൊണ്ടാണ് ആളുകൾ കമ്പനികളോട് വീണ്ടും ‘വർക്ക് ഫ്രം ഹോം’ (വീട്ടിലിരുന്ന് ജോലി) ആവശ്യപ്പെടുന്നതെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഐടി ജീവനക്കാരന്റെ ഈ പോസ്റ്റ്.
