ചെന്നൈ : കനത്ത ചൂടിനെത്തുടർന്ന് അണികൾ കുഴഞ്ഞുവീണതോടെ തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. തിരുപ്പൂർ ജില്ലയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയാണ് പോലീസ് നിർദേശത്തെത്തുടർന്ന് ഒഴിവാക്കിയത്. ചൂടും തിരക്കും താങ്ങാനാവാതെ 13 സ്ത്രീകളടക്കം 15 പേർ ബോധരഹിതരായ പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തിടെ കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിൽ 41 പേർ മരിച്ച സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തിയാണ് പോലീസ് ഇടപെടൽ നടത്തിയത്.
തിരുപ്പൂരിൽ വിജയ് എത്തുമെന്നറിഞ്ഞ് രാവിലെ പത്ത് മണി മുതൽ തന്നെ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. വൈകുന്നേരം 4:45 ഓടെ വിജയ് എത്തിയപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതമായി. അണികൾ കുഴഞ്ഞുവീഴാൻ തുടങ്ങിയതോടെ വിജയ് തന്റെ പ്രസംഗം നിർത്തിവെക്കുകയും പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്തു. നിലവിൽ ആരുടെയും ആരോഗ്യനില ആശങ്കാജനകമല്ല. റോഡ് ഷോ റദ്ദാക്കിയ ശേഷം വിജയ് സേലം – കൊച്ചി ദേശീയപാത വഴി കോയമ്പത്തൂരിലേക്ക് മടങ്ങി.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സുപ്രീം കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുത്ത സാഹചര്യത്തിൽ, ആൾക്കൂട്ട നിയന്ത്രണത്തിൽ സംഘാടകർക്ക് വലിയ വെല്ലുവിളിയാണ് നിലവിലുള്ളത്. ഏപ്രിൽ 23-ന് തമിഴ്നാട്ടിൽ ഒറ്റഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റം വലിയ ചർച്ചയാകുന്നുണ്ട്. ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസും എഐഎഡിഎംകെ – ബിജെപി സഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടത്തിനൊപ്പം ടിവികെയുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്. മെയ് 4-നാണ് വോട്ടെണ്ണൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]