ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വളർത്തുനായ്ക്കളെ വളർത്തുന്നതിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ (GBB/BBMP). സുപ്രീം കോടതി നിർദ്ദേശങ്ങൾക്കും 1960-ലെ മൃഗപീഡന നിരോധന നിയമത്തിനും അനുസൃതമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജി.ബി.ബി ചീഫ് കമ്മീഷണർ അഞ്ച് മുനിസിപ്പൽ കമ്മീഷണർമാർക്കും പ്രത്യേക നിർദ്ദേശം നൽകി.
പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ:
വളർത്തുനായ്ക്കളെ വളർത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ലൈസൻസ് എടുക്കണം. എല്ലാ വർഷവും നിശ്ചിത തുക നൽകി ഈ ലൈസൻസ് പുതുക്കേണ്ടതുണ്ട്. ഓരോ വളർത്തുനായുടെ ശരീരത്തിലും ഉടമ സ്വന്തം ചെലവിൽ മൈക്രോചിപ്പ് ഘടിപ്പിക്കണം. ഇത് നായ്ക്കളെ തിരിച്ചറിയാൻ സഹായിക്കും. വളർത്തുനായ്ക്കൾക്ക് നിർബന്ധമായും പേവിഷബാധക്കെതിരെയുള്ള (Rabies) വാക്സിൻ നൽകിയിരിക്കണം. രജിസ്റ്റർ ചെയ്ത മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റും ഉടമയുടെ കൈവശം ഉണ്ടായിരിക്കണം. അതിക്രൂര സ്വഭാവമുള്ളതോ അപകടകാരികളായതോ ആയ ഇനം നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.
ഉടമകളുടെ പ്രതിഷേധം
പുതിയ ഉത്തരവിനെതിരെ നായ പ്രേമികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നായ്ക്കളെ സ്വന്തം മക്കളെപ്പോലെയാണ് വളർത്തുന്നതെന്നും, പല വീടുകളിലും ഏഴോളം നായ്ക്കൾ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കടുത്ത നിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ കമ്മീഷണർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
എന്നാൽ നിയമം ലംഘിക്കുന്ന ഉടമകൾക്കെതിരെ കേസെടുക്കാനാണ് അധികൃതരുടെ തീരുമാനം. പുതിയ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനും നായ പ്രേമികളുടെ സംഘടനകൾ ആലോചിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]