‘ഡോങ്കി റൂട്ടി’ലൂടെ അമേരിക്കയിലെത്താൻ ശ്രമിച്ച ഇന്ത്യക്കാരായ യുവാവിനെയും യുവതിയെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ കുടുംബത്തിന് ലൈവ് സ്ട്രീം ചെയ്തു

‘ഡോങ്കി റൂട്ടി’ലൂടെ അമേരിക്കയിലെത്താൽ ശ്രമിച്ച ഇന്ത്യക്കാരായ യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ കുടുംബത്തിന് ലൈവ് സ്ട്രീം ചെയ്തു. ഗുജറാത്തിൽ നിന്നുള്ള ധ്രുവ് പട്ടേൽ (22), ദീപിക പട്ടേൽ (32) എന്നീവരെയാണ് അസർബൈജാനിൽ വെച്ച് തട്ടിക്കൊണ്ടുപോയത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജന്റുമായി ബന്ധപ്പെട്ടാണ് “ഡോങ്കി റൂട്ട്” (donkey route) എന്നറിയപ്പെടുന്ന നിയമവിരുദ്ധ പാതയിലൂടെ ഇവർ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് അസർബൈജാനിൽ വെച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോവുകയും, ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും, അവയവക്കടത്ത് നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആനന്ദ് മണ്ഡലത്തിൽ നിന്നുള്ള എംപി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ സമീപിച്ചതിനെത്തുടർന്ന് ഇന്ത്യൻ അധികൃതർ ഇടപെട്ടാണ് ഒടുവിൽ ഇവരെ രക്ഷപ്പെടുത്തിയത്.

അമേരിക്കയിലേക്ക് കടക്കാൻ ഇന്ത്യക്കാരും ദക്ഷിണേഷ്യക്കാരും പ്രധാനമായും ഉപയോഗിക്കുന്ന ഒരു നിയമവിരുദ്ധ കുടിയേറ്റ പാതയാണ് ‘ഡോങ്കി’ അല്ലെങ്കിൽ ‘ഡങ്കി’ റൂട്ട്. നിരവധി രാജ്യങ്ങളിലൂടെയും വനങ്ങളിലൂടെയും കടന്നുപോകേണ്ടി വരുന്നതിനാൽ ഈ യാത്ര ഒട്ടും എളുപ്പമല്ല. കിഴക്കൻ യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അസർബൈജാൻ ഈ സങ്കീർണ്ണമായ പാതയിലെ ഒരു പ്രധാന ട്രാൻസിറ്റ് പോയിന്റാണ്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

തങ്ങളെ കാത്തിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിയാതെ ഫെബ്രുവരി ഒന്നിനാണ് ധ്രുവ്‌വും ദീപികയും അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലെത്തിയത്. വിമാനമിറങ്ങിയ ഉടൻ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാൻ ഏജന്റ് ഇവരോട് ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പവൻ എന്ന ഏജന്റ് യാത്ര തുടരുന്നതിനായി കൂടുതൽ പണം ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇതിന് വിസമ്മതിച്ചതോടെ അടുത്ത ദിവസം രാവിലെ ഇവരെ തട്ടിക്കൊണ്ടുപോയി ഒരു വിജനമായ വീട്ടിലേക്ക് മാറ്റി.
ഇരുവരെയും വീടിന്റെ ബേസ്‌മെന്റിൽ പൂട്ടിയിട്ടു. ധ്രുവിനെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും, പീഡനദൃശ്യങ്ങൾ കാണുന്നതിനായി യുവാവിന്റെ കുടുംബാംഗങ്ങൾക്ക് വാട്സാപ്പ് വീഡിയോ കോൾ ചെയ്യുകയും ചെയ്തു.

ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള കന്താരിയ സ്വദേശികളായ ഇവർ, അമേരിക്കയിൽ ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ജനുവരി 30-നാണ് തങ്ങളുടെ യാത്ര ആരംഭിച്ചത്. ആനന്ദിൽ നിന്ന് വഡോദരയിലും പിന്നീട് ഡൽഹിയിലുമെത്തിയ ഇവർ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്. യാത്രയ്ക്കായി ധ്രുവ് ഏകദേശം 35 ലക്ഷം രൂപയും ദീപിക ഏകദേശം 15 ലക്ഷം രൂപയും ഏജന്റിന് നൽകിയിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

മോചനദ്രവ്യം നൽകിയില്ലെങ്കിൽ ധ്രുവിന്റെ വൃക്കകൾ നീക്കം ചെയ്ത് വിൽക്കുമെന്ന് തട്ടിക്കൊണ്ടുപോയവർ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയചകിതരായ രണ്ട് പേരുടെയും കുടുംബങ്ങൾ ചേർന്ന് ഏകദേശം 65 ലക്ഷം രൂപയോളം അക്രമികൾക്ക് നൽകി. ഇതിൽ പകുതിയോളം തുക ക്രിപ്‌റ്റോകറൻസി വഴിയാണ് കൈമാറിയത്. എന്നാൽ ഇത്രയും തുക ലഭിച്ചിട്ടും തട്ടിക്കൊണ്ടുപോയവർ വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

തുടർന്ന് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച കുടുംബങ്ങൾ ആനന്ദ് എംപി മിതേഷ് പട്ടേലിനെ സമീപിച്ചു. എംപി ഡൽഹിയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ കാണുകയും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുകയും ചെയ്തു.ഇതിനെത്തുടർന്ന് ബാക്കുവിലെ ഇന്ത്യൻ എംബസിക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ‘ഓപ്പറേഷൻ മഹിസാഗർ’ എന്ന പേരിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ യുവതിയെയും യുവാവിനെയും കണ്ടെത്തുകയും തട്ടിക്കൊണ്ടുപോയവരിൽ നിന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ധ്രുവ്‌വും ദീപികയും ഇപ്പോൾ ബാക്കുവിലെ ഇന്ത്യൻ എംബസിയുടെ സംരക്ഷണയിലാണ്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts