ബെംഗളൂരു : നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ വിപ്രോ ഐടി കാമ്പസിലൂടെ വാഹനങ്ങൾ കടത്തിവിടാനുള്ള സർക്കാരിന്റെ നീക്കം പാളി. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്വകാര്യ സ്വത്തായതിനാൽ കാമ്പസ് പൊതുആവശ്യത്തിന് ഉപയോഗിക്കുന്നതിന് നിയമ, ഭരണപരമായ തടസ്സങ്ങളുണ്ടെന്ന് വിപ്രോ സ്ഥാപകൻ അസിം പ്രേംജി അറിയിച്ചു. മറ്റുമാർഗങ്ങളിൽ ബെംഗളൂരുവിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ കമ്പനി സഹകരിക്കാമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.
ഔട്ടർ റിങ് റോഡിലെ (ഒആർആർ) ഇബ്ലൂർ ജങ്ഷനിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് വിപ്രോയുടെ സർജാപുർ കാമ്പസിലൂടെ വാഹനങ്ങൾ കടത്തി വിടാൻ അനുവദിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം സിദ്ധരാമയ്യ അസിം പ്രേംജിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്. വിപ്രോ കാമ്പസിലൂടെ വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചാൽ ഒആർആറിലെ ഗതാഗതത്തിരക്കിന് 30 ശതമാനം കുറവുണ്ടാകുമെന്ന് വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ കമ്പനിയെ സമീപിച്ചത്. ഇതിനായി കമ്പനിയുമായി പ്രത്യേക ധാരണയുണ്ടാക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ നിയമപ്രശ്നങ്ങളും കരാർ പ്രകാരമുള്ള നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ച അസിം പ്രേംജി, നഗരത്തിലെ ഗതാഗതപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനുള്ള നടപടികളിൽ വിപ്രോ പങ്കാളിയാകാൻ തയ്യാറാണെന്നും വ്യക്തമാക്കി.
വിവരാടിസ്ഥാനത്തിലുള്ള വിശദമായ പഠനം നടത്തി ഹ്രസ്വ, ദീർഘകാല പരിഹാരം മാർഗങ്ങൾ കണ്ടെത്തണം. പഠനത്തിനും പദ്ധതിയുടെ നടത്തിപ്പിനും നഗരവികസന വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അസിം പ്രേംജി നിർദേശിച്ചു. വിപ്രോയുടെ സേവനങ്ങളെ മുഖ്യമന്ത്രി പ്രകീർത്തിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]