നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ ഹോളി ആഘോഷത്തിനിടെ നിർമാണത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശികളായ രാധേശ്യാം, ദീപു, അൻസു എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് പ്രതികളിലൊരാളുടെ സഹോദരിയുടെ ഫോൺവിളി വന്നതാണ് സംഘർഷത്തിന് കാരണമെന്ന് ബെംഗളൂരു റൂറൽ എസ്.പി. സി.കെ. ബാബ പറഞ്ഞു.

സർജാപുരയിൽ നിർമാണത്തിലുള്ള 14 നില കെട്ടിടത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി പ്രമാണിച്ച് ഇവിടുത്തെ നിർമാണത്തൊഴിലാളികൾക്ക് മൂന്നുദിവസം അവധി നൽകിയിരുന്നു. സൈറ്റ് ഇൻ ചാർജും അവധിയിൽ പോയി. തൊഴിലാളികൾ ഹോളി ആഘോഷിക്കുന്നതിനായി സമീപത്തെ മറ്റു കെട്ടിടങ്ങളിലെ നിർമാണത്തൊഴിലാളികളെയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെ, കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഫോണിലേക്ക് പ്രതികളിലൊരാളുടെ സഹോദരി വിളിച്ചു. ഇവർ കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിൽ തൊഴിലാളികൾ ചേരിതിരിഞ്ഞ് ഇരുമ്പുവടികളും കുപ്പികളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

രണ്ടുപേരുടെ മൃതദേഹങ്ങൾ മൂന്നാം നിലയിൽനിന്നാണ് കണ്ടെത്തിയത്. ഒരാളെ പരിക്കുകളോടെ താഴത്തെ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കേസന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും സി.കെ. ബാബ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us