സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രഹ്ളാദ് ജോഷിയുടെ സഹോദരനും മകനും അറസ്റ്റിൽ 

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ അവസരം വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപ തട്ടിയെന്ന കേസില്‍ കേന്ദ്രമന്ത്രിയുടെ സഹോദരനും മകനും അറസ്റ്റില്‍.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാല്‍ ജോഷി, ഇയാളുടെ മകൻ അജയ് ജോഷി എന്നിവരാണ് അറസ്റ്റിലായത്.

ജനതാദള്‍ സെക്യുലർ മുൻ എംഎല്‍എ ദേവാനന്ദ് ചവാന്റെ ഭാര്യ സുനിത ചവാനാണ് പരാതി നല്‍കിയത്.

മഹാരാഷ്ട്രയിലെ കോലാപൂരില്‍നിന്നാണ് ബെംഗളൂരു പൊലീസ് പ്രതികളെ പിടികൂടിയത്.

കോലാപൂരിലെ ഇന്ദ്ര കോളനിയിലുള്ള ഗോപാല്‍ ജോഷിയുടെ വസതിയില്‍ ബെംഗളൂരു പൊലീസ് റെയ്ഡ് നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തുടർന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.

ഭർത്താവിന് ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്താണ് ഗോപാല്‍ ജോഷി രണ്ട് കോടി രൂപ വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ ടിക്കറ്റ് നല്‍കിയില്ലെന്ന് മാത്രമല്ല പിന്നീട് പണം തിരികെതന്നില്ലെന്നും പരാതിയില്‍ പറയുന്നു.

സുനിതയുടെ പരാതിയില്‍ അന്വേഷണം നടത്തി ഒക്ടോബർ 18ന് ബസവേശ്വരനഗർ പൊലീസ് ഗോപാല്‍ ജോഷി, മകൻ അജയ് ജോഷി എന്നിവർക്കും വിജയലക്ഷ്മി ജോഷി എന്ന സ്ത്രീക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു.

തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പല തവണയായി രണ്ടു കോടി രൂപ സുനിതാ ചവാന്‍ പ്രതികള്‍ക്ക് നല്‍കിയതായാണ് മനസിലാക്കുന്നതെന്നും ഇതുസംബന്ധിച്ച്‌ അന്വേഷണം തുടരുന്നതായും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ ബി. ദയാനന്ദ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us