കോവിഡ് കാലത്തെ 7000 കോടിയുടെ ക്രമക്കേട്; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് 1722 പേജുള്ള റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണക്കമ്മിഷൻ

ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് നിയന്ത്രണത്തിനായുള്ള പ്രവർത്തനങ്ങളിൽ 7,000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ, അന്വേഷണംനടത്തിയ ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞ കമ്മിഷൻ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് 1722 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ക്രമക്കേട് നടത്തിയവരുടെ പേരിൽ ക്രിമിനൽ കേസെടുക്കാൻ റിപ്പോർട്ടിൽ നിർദേശമുണ്ടെന്ന് പറയുന്നു.

റിപ്പോർട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്‌തേക്കും. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധികൂടി കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചത്. മരുന്നുകളും ചികിത്സാഉപകരണങ്ങളും വാങ്ങിയതിലും ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കിയതിലും ക്രമക്കേട് നടന്നതായാണ് ആരോപണം.

ഇപ്പോൾ ചിക്കബല്ലാപുര എം.പി.യായ ഡോ. കെ. സുധാകർ ആയിരുന്നു അന്നത്തെ ആരോഗ്യമന്ത്രി.

ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുമെന്ന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയെ അന്വേഷണക്കമ്മിഷനായി നിയമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us