അർജുന്റെ കുടുംബത്തിന് പ്രതീക്ഷ പകർന്ന് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: കാണാമറയത്ത് തുടരുന്ന അർജുനെയോർത്ത് മനസ്സുനീറിക്കഴിയുന്ന കുടുംബത്തിന് പ്രതീക്ഷ പകർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്.

ഷിരൂരിലെ പുഴയിലും മണ്ണിലും 12 ദിവസമായി മുടങ്ങിക്കിടക്കുന്ന തിരച്ചിൽ പുനരാരംഭിക്കാനായി ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കുന്നതിലാണ് ഉറപ്പു ലഭിച്ചത്.

അർജുന്റെ ഭാര്യാസഹോദരൻ ജിതിൻ, എം.കെ. രാഘവൻ എം.പി., മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫ് എന്നിവർ സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് സഹായമഭ്യർഥിച്ചത്.

അടിയൊഴുക്കേറിയ പുഴയിൽ ഇനി തിരച്ചിൽ നടത്തണമെങ്കിൽ ഡ്രഡ്ജറുണ്ടെങ്കിലേ കഴിയൂവെന്നും ഇത് ലഭ്യമാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിൽ വലിയ പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.

തുടർനടപടി വേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. പുഴയിലെ ഒഴുക്ക് പ്രതികൂലമായതിനാൽ കഴിഞ്ഞ 16-ന് തിരച്ചിൽ നിർത്തിവെച്ചതാണ്.

ഡ്രഡ്ജർ എത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന ഉറപ്പാണ് സിദ്ധരാമയ്യയിൽനിന്ന് ലഭിച്ചിട്ടുള്ളതെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു.

96 ലക്ഷം രൂപയാണ് ഇതിന് ചെലവു വരിക. ശക്തമായ ഒഴുക്കിലും മണ്ണിളക്കി പരിശോധന നടത്താവുന്ന ഡ്രഡ്ജറാണ് കൊണ്ടുവരുന്നത്. 15 അടി താഴ്ചയിൽവരെ പരിശോധിക്കാനാവും.

ഡ്രഡ്ജർ എത്തിക്കുന്നതിന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് സിദ്ധരാമയ്യ ഉറപ്പുനൽകിയതായും എം.കെ. രാഘവൻ പറഞ്ഞു.

ഡ്രഡ്ജറെത്തിച്ചാൽ പുഴയിൽനിന്ന് ലോറി പുറത്തെടുക്കാനാകുമെന്നും പറഞ്ഞു. കർണാടക പി.സി.സി. ജനറൽ സെക്രട്ടറി സത്യൻ പുത്തൂരും സംഘത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us