പഴം, പച്ചക്കറി, പൂക്കൾ തുടങ്ങി എളുപ്പത്തിൽ കേടാവുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി; രാജ്യത്ത് ഒന്നാമത് എത്തി കെംപെഗൗഡ വിമാനത്താവളം:

ബെംഗളൂരു : എളുപ്പത്തിൽ കേടാവുന്ന ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ (പെരിഷബിൾ കാർഗോ) ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളം തുടർച്ചയായി നാലാംവർഷവും രാജ്യത്ത് മുമ്പിൽ.

63,188 മെട്രിക് ടൺ സാധനങ്ങളാണ് 2023-24 സാമ്പത്തികവർഷം കയറ്റിയയച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 18 ശതമാനം അധികമാണിതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.)അറിയിച്ചു.

ഇത്തരം സാധനങ്ങളുടെ രാജ്യത്തെ കയറ്റുമതിയുടെ 28 ശതമാനം വരുമിത്. ദക്ഷിണേന്ത്യയിലെ കയറ്റുമതിയുടെ 44 ശതമാനവുമാണിത്.

കഴിഞ്ഞ സാമ്പത്തികവർഷം 47,041 മെട്രിക് ടൺ പൗൾട്രി ഉത്പന്നങ്ങൾ ഇവിടെനിന്ന് കയറ്റിയയച്ചു. പൗൾട്രി ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന അളവാണിത്. ബെംഗളൂരുവിൽനിന്ന് കയറ്റിയയച്ച പൂക്കൾ 2,050 മെട്രിക് ടണ്ണാണ്.

ഇതോടെ, വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റിയയക്കുന്നതിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായി ബെംഗളൂരു വിമാനത്താവളം മാറി. ഒമാൻ, സിങ്കപ്പൂർ, ഖത്തർ, യു.എ.ഇ., മാലദ്വീപ്, യു.കെ., കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ നൂറുകേന്ദ്രങ്ങളിലേക്കാണ് ഇവിടെനിന്ന് ഉത്പന്നങ്ങൾ കയറ്റിയയക്കുന്നതെന്നും ബി.ഐ.എ.എൽ. പറഞ്ഞു.

ഉത്പന്നങ്ങൾ പഴകാതെ വിദേശമാർക്കറ്റുകളിൽ പെട്ടെന്നെത്തിക്കാൻ ഇതുവഴി കഴിയുന്നു. ഇത്തരം ഉത്പന്നങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള കേന്ദ്രം വിമാനത്താവളത്തിൽ സജ്ജമാണ്.

40,000 മെട്രിക് ടൺ സാധനങ്ങൾ സൂക്ഷിക്കാൻകഴിയുന്ന സംവിധാനമാണിത്. ചിക്കൻ ഉത്‌പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവയാണ് പ്രധാനമായും ഇവിടെനിന്ന്‌ കയറ്റിപ്പോകുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us