സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചതിനു പിന്നാലെ നന്ദിനി പാലിന് രണ്ടുരൂപ കൂട്ടി; 50 മില്ലി ലിറ്റർ പാൽ അധികം ലഭിക്കുമെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി

milk

ബെംഗളൂരു : കർണാടകത്തിൽ നന്ദിനി പാലിന്റെ വില പാക്കറ്റിന് രണ്ടുരൂപ കൂട്ടി.

ഓരോപാക്കറ്റിലും 50 മില്ലി ലിറ്റർ പാൽ അധികം ചേർക്കുമെന്നും രണ്ടുരൂപ കൂട്ടിയത് അധികമുള്ള പാലിന്റെ വിലയാണെന്നും കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) ഉദ്യോഗസ്ഥർ അറിയിച്ചു.

അരലിറ്ററിന്റെ പാക്കറ്റിലും ഒരുലിറ്ററിന്റെ പാക്കറ്റിലുമാണ് 50 മില്ലി ലിറ്റർ പാൽ അധികം ചേർക്കുന്നത്. നിലവിൽ നന്ദിനി ടോൺഡ് പാൽ അരലിറ്ററിന് 22 രൂപയാണ് വില.

പുതിയനിരക്ക് പ്രാബല്യത്തിൽവന്നതോടെ 24 രൂപയാകും. അതുപോലെ ഒരുലിറ്റർ പാലിന് 42 രൂപയായിരുന്നത് 1050 മില്ലി ലിറ്ററാകുന്നതോടെ 44 രൂപയാകും.

നന്ദിനി ബ്രാൻഡിനുകീഴിലുള്ള വ്യത്യസ്ത പാക്കറ്റ് പാലിനും നിരക്കുവർധന ബാധകമാണ്. ബുധനാഴ്ച വിലവർധനവ് പ്രാബല്യത്തിൽവരും.

ഇപ്പോൾ മിൽക്ക് യൂണിയനുകൾക്ക് ധാരാളം പാൽ ലഭിക്കുന്നുണ്ടെന്നും അതിനാൽ പാൽ പാഴാകാതിരിക്കാൻ ഓരോ പാക്കറ്റിലും 50 മില്ലി ലിറ്റർ കൂടുതൽ ചേർക്കുകയാണെന്നും കെ.എം.എഫ്. മാനേജിങ് ഡയറക്ടർ എം.കെ. ജഗദീഷ് പറഞ്ഞു.

കർഷകർക്ക് ന്യായമായതുക നൽകേണ്ടതിനാലാണ് രണ്ടുരൂപ വർധിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചതിനുപിന്നാലെ പാലിനും വില വർധിപ്പിച്ചതിനെതിരേ ബി.ജെ.പി. രംഗത്തെത്തി.

സാധാരണക്കാരുടെ വീടുകളിൽ പാലുപഭോഗം കുറയ്ക്കാനാണ് സർക്കാർ പാലിന്റെ വില വർധിപ്പിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.

നന്ദിനി പാലിന് രണ്ടു രൂപ വർധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ലിറ്ററില് വില കൂടിയിട്ടില്ലെന്നും 50 മില്ലീലിറ്റർ പാൽ അധികം നൽകുന്നതിനാലാണ് രണ്ടു രൂപ കൂട്ടിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പാൽ ഉത്പാദനം 15 ശതമാനം വർധിച്ചു.

കഴിഞ്ഞ വർഷം ദിവസേനയുള്ള ശരാശരി ഉത്പാദനം 90 ലക്ഷം ലിറ്ററായിരുന്നു. ഈ വർഷം ഇത് 99 ലക്ഷം ലിറ്ററായെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us